ഏച്ചോം: വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ കുറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലവും കഠിനമായ ചൂടുമാണ് സഞ്ചാരികളുടെ വരവ് കുറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. റവന്യു വകുപ്പുമായുള്ള തർക്കം മൂലം ടൂറിസം വകുപ്പ് പ്രദേശം ഏറ്റെടുക്കാത്തതിന്റെ ബുദ്ധിമുട്ടും നിലവിലുണ്ട്.
പനമരം കോട്ടത്തറ പഞ്ചായത്തിലാണ് കുറുമ്പാലക്കോട്ട സ്ഥിതിചെയ്യുന്നത്. പ്രകൃതി അനുഗ്രഹിച്ച് നൽകിയ ഇടം. നേരത്തെ വയനാട്ടിൽ നിന്നും പുറത്ത് നിന്നുമായി പുലർച്ചെ മുതൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. പ്രത്യേകിച്ച് സാഹസികത ഇഷ്ടപ്പെടുന്ന യുവതി യുവാക്കൾ. 2016ലാണ് കുറുമ്പാലക്കോട്ടമല സൂര്യോദയത്തിന് പ്രശസ്തിയാർജ്ജിച്ച് തുടങ്ങിയത്. രാവിലെ 5.30 ഓടെ മലയുടെ മുകളിൽ എത്താൻ സാധിച്ചാൽ മനോഹരമായ സൂര്യോദയം കാണാം. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ആയിരക്കണക്കിന് ആളുകളാണ് വന്നുകൊണ്ടിരുന്നത്.കൽപ്പറ്റയിൽ നിന്ന് വരുന്നവർക്ക് കമ്പളക്കാട് വെണ്ണിയോട് വഴിയോ, കമ്പളക്കാട് ഏചോം വഴിയോ കുറുമ്പാലക്കോട്ടയിൽ എത്താൻ സാധിക്കും. മാനന്തവാടിയിൽ നിന്ന് വരുന്നവർക്ക് അഞ്ചാംമൈൽ ചേര്യംകൊല്ലി വഴി കുറുമ്പാലക്കോട്ടയിൽ എത്താം.