ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയോസ് യോഹാൻ (ബിഷപ് കെ.പി. യോഹന്നാൻ – 74) അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമേരിക്കയിലെ ഡാളസിൽ ചികിത്സയലിരിക്കേയാണ് മരണം.
കഴിഞ്ഞ ദിവസം ഡാളസിൽ വച്ച് പ്രഭാത നടത്തത്തിനിടെ കാറിടിച്ച് അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായി. ചികിത്സയ്ക്കിടെ രണ്ട് തവണ ഹൃദയാഘാതമുണ്ടായതും മരണത്തിലേക്ക് നയിച്ചു.
സഭാ വക്തവാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ അമേരിക്കൻ സമയം ആറിനായിരുന്ന (ഇന്ത്യൻ സമയം വൈകുന്നേരം 5.15) അപകടം. ഡാളസിലെ ബിലീവേഴ്സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽക്കൂടി നടക്കവേ അതിവേഗത്തിലെത്തിയ കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തുടർന്ന് ആകാശമാർഗം അദ്ദേഹത്തെ ഡാളസിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സ്ഥിതി മെച്ചപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഡാലസിലെ സിൽവർസിന്റിൽ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യൻ സമയം ഇന്നലെ രാത്രി 7 മണിയോടെ മരിച്ചു. ഇന്നു തിരുവല്ലയിൽ ചേരുന്ന സഭയുടെ എപ്പിസ്കോപ്പൽ സിനഡ് കബറടക്കം സംബന്ധിച്ച തീരുമാനമെടുക്കും.അപ്പർ കുട്ടനാട്ടിലെ നിരണം കടപ്പിലാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഗോസ്പൽ ഫോർ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണ് സുവിശേഷ പ്രവർത്തനരംഗത്തെത്തിയത്. ഡോ. കെ.പി.യോഹന്നാൻ എന്നായിരുന്നു മെത്രാപ്പൊലീത്തയാകും മുൻപുള്ള പേര്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോസ്‌പൽ ഫോർ ഏഷ്യ സാമൂഹിക – സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പ്രശസ്ത ആത്മീയ പ്രസംഗകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2003 ലാണ് ബിലീവേഴ്സ് ചർച്ച് സ്വതന്ത്ര സഭയായി പ്രവർത്തനം ആരംഭിക്കുന്നത്. സഭയുടെ സ്‌ഥാപക ബിഷപ്പായി അദ്ദേഹം.16-ാം വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ ഡാലസിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. തുടർന്നു പാസ്റ്ററായി പ്രവർത്തനം തുടങ്ങി. ഇതേ മേഖലയിൽ സജീവമായിരുന്ന ജർമനിയിൽനിന്നുള്ള ഗിസല്ലയെ വിവാഹം ചെയ്തു. 1978 ലാണ് ഭാര്യയുമായി ചേർന്ന് ഗോസ്പൽ ഫോർ ഏഷ്യ ആരംഭിച്ചത്. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തനം തുടങ്ങി. മക്കൾ: ഡാനിയൽ മാർ തിമോത്തിയോസ് (ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, യുഎസ്), സാറാ ജോൺസൺ. മരുമക്കൾ: എറീക്കാ പൂന്നൂസ്, ഫാ.ഡോ. ഡാനിയൽ ജോൺസൺ (ബിലീവേഴ്സ് ഈ സ്റ്റേൺ ചർച്ച് സഭാ സെക്രട്ടറി).