കോട്ടയം: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്. 30 വയസായിരുന്നു. കോട്ടയം മണിമലയിൽ വച്ചാണ് സുമിത്തിന് നേരെ ആസിഡ് ആക്രമണമുണ്ടായത്.

ഒന്നിച്ച് വാടകയ്‌ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഈ മാസം 13ന് പൊന്തൻ പുഴ വനമേഖലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം സുമിത്തിന്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.

ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത് വെട്ടുകുഴിയിൽ വീട്ടിൽ സാബു ദേവസ്യ, കൊടുങ്ങൂർ പാണപ്പുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ രാജു എന്ന് വിളിക്കുന്ന പ്രസീദ് ജി എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരും ഒരുമിച്ച് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.സുമിത്തുമായി പരിചയമുള്ള സാബു ദേവസ്യ കഴിഞ്ഞ ദിവസം രാവിലെ തന്നെ ഇയാളെ സ്‌കൂട്ടറിൽ കയറ്റി മണിമല ബസ്റ്റാൻഡിൽ എത്തിയതിന് ശേഷം, ഇവിടെ നിന്നും ബസിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ചു. അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിന് മദ്യം നൽകി ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.

ആസിഡ് വീണ് സുമിത്തിന്റെ മുഖത്തിനും കഴുത്തിനും ശരീരത്തും സാരമായി പൊള്ളലേറ്റിരുന്നു. സാബു ദേവസ്യയ്‌ക്ക് സുമിത്തിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇക്കാരണത്താലാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്‌ത മണിമല പൊലീസ്, ജില്ലാ പൊലീസ് മേധാവി ജി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here