ന്യൂഡൽഹി : കൂടുതൽപേർ നോട്ടയ്ക്ക് വോട്ട് ചെയ്‌താൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പ്രകിയയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ്‌ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹർജിക്കാരനായ ശിവ്‌ഖേരയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽശങ്കരനാരായണൻ സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരു സ്ഥാനാർഥിക്കും നിശ്ചിത ശതമാനം വോട്ട് കിട്ടാത്ത അവസരത്തിൽ ആ മണ്ഡലങ്ങളിൽ വിജയിയെ തീരുമാനിക്കാൻ ബദൽമാർഗം അവലംബിക്കാവുന്നതാണെന്ന 170–-മത് നിയമകമീഷൻ റിപ്പോർട്ടും അഡ്വ. ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാണിച്ചു.