കോട്ടയം: ക്രിക്കറ്റ് എത്രയേറെ പ്രചുരപ്രചാരം നേടിയാലും ഒട്ടനവധി താരങ്ങള്‍ കാലാകാലങ്ങളില്‍ വാഴ്ത്തപ്പെട്ടാലും സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന ഒറ്റപ്പേരോളം ഓളം തീര്‍ക്കാന്‍ ഒന്നിനും ആകില്ല എന്നതാണ് വാസ്തവം. രണ്ടര ദശാബ്ദം ഒരു ബാറ്റുകൊണ്ട് കോടാനുകോടി ഹൃദയങ്ങളെ കീഴടക്കിയ ആ ഇതിഹാസത്തിന് ഇന്ന് 51 വയസ് തികയുന്നു. എന്നാല്‍ സച്ചിനിപ്പോഴും ആരാധകരില്‍ ചെറുപ്പമായി തുടരുന്നു എന്നതാണ് സത്യം.
1973 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ മുംബൈയില്‍ ആയിരുന്നു സച്ചിന്റെ ജനനം. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാക്കിസ്ഥാന് എതിരെയായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അതേ വര്‍ഷം ഡിസംബര്‍ 18ന് അദ്ദേഹം ഏകദിനത്തിലും അരങ്ങേറി. അതൊരു ചരിത്രത്തിന്റെ തുടക്കമാണെന്ന് അന്നാരും നിനച്ചിരിക്കില്ല.എന്നാല്‍ പിന്നീട് ആ പേര് ഒരു ജനതയുടെ തന്നെ വികാരമായി വളര്‍ന്നു. സാക്ഷാല്‍ സര് ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിലയിരുത്തപ്പെടുന്ന അദ്ദേഹം ക്രിക്കറ്റില്‍ കാട്ടാത്ത വിസ്മയങ്ങളില്ല. എത്രയെത്ര റിക്കാര്‍ഡുകള്‍ അദ്ദേഹം കുറിച്ചും തിരുത്തിയും നമ്മളെ ആവേശഭരിതരാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 4,357 റണ്‍സ് അദ്ദേഹം നേടി. 200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യും സച്ചിന് കളിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ 100 സെഞ്ചുറി നേടിയ താരമാണ് അദ്ദേഹം. ടെസ്റ്റില്‍ 51, ഏകദിനത്തില്‍ 49. 2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്റെ നൂറാം സെഞ്ചുറി.
2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. 2012 ഡിസംബര്‍ 23ന് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച അദ്ദേഹം 2013 നവംബര്‍ 17ന് ടെസ്റ്റും മതിയാക്കി. ഇന്ത്യന്‍ ജനത ഒന്നാകെ സങ്കടത്തിലായ ദിവസമായിരുന്നു അത്. കാരണം സച്ചിന് ഇല്ലാത്ത ക്രീസിനെ കുറിച്ച് സാധാരണക്കാര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും ലോറസ് പുരസ്കാരവുമടക്കം നേടിയിട്ടുള്ള ഈ മഹാ പ്രതിഭ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞിട്ട് 11 വര്‍ഷം തികയുന്നു. എങ്കിലും ലെജന്‍ഡ്സ് ക്രിക്കറ്റ് മത്സരങ്ങളിലും മറ്റുമായി അതേ രംഗത്ത് തുടരുകയാണ്.