നെയ്യാറ്റിൻകര: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ചെങ്കലൻ വട്ടവിള ജെ.ജി.എസ്. ഹൗസിൽ സുമേഷ് അപകടത്തിപ്പെട്ട് മരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ് ക്ലെയിം വിധിച്ചത്. തിരുവനന്തപുരം ബാലരാമപുരം ദേശീയപാതയിൽ വച്ചായിരുന്നു അപകടം. 2018 ജൂലായ് 15ന് രാത്രി 11 മണിയോടെ ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിന് മുന്നിൽ വച്ചായിരുന്നു അപകടം. മുടവൂർപാറയിൽ നിന്നും ബാലരാമപുത്തേക്ക് പോകുകയായിരുന്ന സുമേഷിനെ നാഗർകോവിലിൽനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമേഷ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് മരിച്ചത്. ഈ സംഭവത്തിലാണ് സുമേഷിന്റെ അവകാശികൾക്ക് 51 ലക്ഷം രൂപ നൽകാൻ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയോട് കോടതി ഉത്തരവിട്ടത്. ഹർജിക്കാർക്കുവേണ്ടി അഡ്വ.വിൻസെന്റ്, കെ. ഡേവിഡ് രാജ്, കാരോട് സി.എഡ് വിൻസാം എന്നിവർ ഹാജരായി.