കോട്ടയം: എം.സി.എഫുകളിലും മിനി എം.സി.എഫുകളിലുമുള്ള മാലിന്യശേഖരം മുഴുവൻ മേയ് മാസത്തോടെ  നീക്കണമെന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. മാലിന്യങ്ങൾ പൂർണമായും നീക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേകസമിതിയെയും സെക്രട്ടേറിയറ്റ് യോഗം നിയോഗിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ജലാശയങ്ങളും പൊതുയിടങ്ങളും മേയ് മാസത്തിൽ ശുചീകരിക്കാനും യോഗത്തിൽ തീരുമാനമായി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള പ്രധാന പ്രവർത്തനങ്ങളാണ് മാലിന്യങ്ങൾ എം.സി.എഫിൽ നിന്നും മിനി എം.സി.എഫിൽ നിന്നും നീക്കുന്നതും ജലാശയശുചീകരണവും. മാലിന്യനീക്കത്തിന്റെ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയും ലിഫ്റ്റിങ് പദ്ധതിയും യോഗം ചർച്ച ചെയ്തു.  മാലിന്യമുക്ത പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നവീനആശയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കെൽട്രോണിന്റെ സഹായത്തോടെ ജീവനക്കാരെ നിയോഗിക്കുന്നതോടെ മാലിന്യനീക്കത്തിനുള്ള ഹരിതമിത്രം ആപ്പിന്റെ പ്രവർത്തനം പൂർണതോതിലാകുമെന്നും യോഗം അറിയിച്ചു.കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ് അധ്യക്ഷത വഹിച്ചു.തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ജി. അനീസ്,  ഷെറഫ് പി. ഹംസ,  സി.ആർ. പ്രസാദ്, ഗൗതമൻ ടി., മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ പി.കെ. ജയകൃഷ്ണൻ, കില ഫെസിലിറ്റേറ്റർ ബിന്ദു അജി, മലിനീകരണനിയന്ത്രണബോർഡ് അസിസ്റ്റന്റ് എൻജിനീയർ എം. ഹസീന മുംതാസ്,  ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here