കോട്ടയം: പിണ്ണാക്കനാട് മൈലാടി എസ്.എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയയെ (75) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് കോട്ടയം ജില്ല കോടതി ഈ മാസം 23ലേക്ക് മാറ്റി. കാസർകോട് സ്വദേശി സതീശ് ബാബുവാണ് (35) പ്രതി. 2015 ഏപ്രിൽ 15ന് പുലർച്ച ഒന്നരക്കാണ് സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടത്.മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി, ശബ്ദം കേട്ട് ഉണർന്ന് ബഹളംവെച്ച സിസ്റ്ററെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ജോസ് മരിയയുടേതും കൊലപാതകമാണെന്ന് വ്യക്തമായത്.