ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. സർക്കാർ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള വിഷയമാണിതെന്നും കോടതി ഇടപെടേണ്ടതല്ലെന്നും ഹൈകോടതി വ്യക്തമാക്കി. സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയത്.
അതേസമയം, ഇ.ഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. നേരത്തെ, മാർച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കാനാണ് ഇ.ഡി നീക്കം.
മദ്യനയ കേസില്‍ സത്യം ഇന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് കെജ്രിവാളിന്‍റെ ഭാര്യ സുനിത പറഞ്ഞിരുന്നു. തെളിവ് സഹിതം കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുനിത ഇന്നലെ വ്യക്തമാക്കിയത്.