എരുമേലി: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളവും മതമൈത്രിയുടെ കീർത്തി നിറഞ്ഞതുമായ എരുമേലിയുടെ സമഗ്ര വികസനത്തിന് സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കി നടപ്പിലാക്കണമെന്ന് പഞ്ചായത്ത്. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി തദ്ദേശ സ്വയം ഭരണ വകുപ്പ് അധികൃതർക്ക് കൈമാറി.നടപ്പില്‍ വരുത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ച് നടപ്പില്‍ വരുത്തുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച 12-ാം വാര്‍ഡ് മെംബര്‍ മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേല്‍ പറഞ്ഞു. 20-ാം വാര്‍ഡ് മെംബര്‍ നാസര്‍ പനച്ചിയില്‍ പ്രമേയത്തെ പിന്താങ്ങി.പ്രമേയം ചര്‍ച്ച ചെയ്ത കമ്മിറ്റി എരുമേലിയുടെ സമഗ്ര വികസനത്തിനായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് അനിവാര്യമായ ആവശ്യമാണെന്നും ശബരിമല തീര്‍ഥാടനകാലത്ത് ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തീര്‍ഥാടകര്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമുള്‍പ്പെടെ വളരെ ബുദ്ധിമുട്ട് നേരിടുന്നതായും ഇതിനു സ്ഥായിയായ പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. നടപ്പില്‍ വരുത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയുംകുറിച്ച് പഠനം നടത്തി പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്ഥിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി അറിയിച്ചു .