ന്യൂ ഡൽഹി: അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്‍ക്കസൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഗുവാഹത്തിയിലെ പ്രധാന ശ്രദ്ധാമേഖലകളില്‍ ഉള്‍പെടുന്നു.11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി കാമാഖ്യ മാതാവിന്റെ അനുഗ്രഹത്തോടെ ഇന്ന് അസമില്‍ എത്താനായതില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇന്നത്തെ വികസനപദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായും തെക്കുകിഴക്കന്‍ ഏഷ്യയിലെ അയല്‍ രാജ്യങ്ങളുമായും അസമിന്റെ സമ്പര്‍ക്കസൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ കൂട്ടുകയും സംസ്ഥാനത്തെ കായിക പ്രതിഭകള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികള്‍ കാരണം സംസ്ഥാനത്തെ വൈദ്യശാസ്ത്ര വിദ്യാഭ്യാസ, ആരോഗ്യമേഖലയുടെ വിപുലീകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിലെയും വടക്കുകിഴക്കന്‍ മേഖലയിലെയും ജനങ്ങളെ ഇന്നത്തെ വികസന പദ്ധതികള്‍ക്ക് അഭിനന്ദിച്ച പ്രധാനമന്ത്രി ഇന്നലെ വൈകുന്നേരം എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണം നല്‍കിയതിന് ഗുവാഹത്തിയിലെ പൗരന്മാര്‍ക്ക് നന്ദി പറഞ്ഞു. വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തന്റെ സമീപകാല സന്ദര്‍ശനങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ന് കാമാഖ്യ മാതാവിന് മുമ്പില്‍ എത്തിയതിനും ‘മാ കാമാഖ്യ ദിവ്യ ലോക് പരിയോജന’യുടെ ശിലാസ്ഥാപനത്തിനും കൃതജ്ഞത രേഖപ്പെടുത്തി. പദ്ധതിയുടെ ആശയത്തിലേക്കും വ്യാപ്തിയിലേക്കും വെളിച്ചം വീശിയ പ്രധാനമന്ത്രി പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍, ഇത് ഭക്തര്‍ക്ക് പ്രവേശനവും സൗകര്യവും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുമെന്നും അറിയിച്ചു. ‘കാമാഖ്യ മാതാവിന്റെ ദര്‍ശനത്തിനായി ഭക്തരുടെ വരവ് വര്‍ധിക്കുന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരത്തിലേക്കുള്ള കവാടമായി അസം മാറും’- സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയുടെയും ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ നാഗരികതയുടെ മായാത്ത അടയാളത്തിന്റെ പ്രതീകമാണ് ഈ സ്ഥലങ്ങളെന്നും അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളെയും ഭാരതം എങ്ങനെ അതിജീവിച്ചുവെന്ന് അവ ദൃശ്യമാക്കുന്നുവെന്നും പറഞ്ഞു. പണ്ട് സമ്പന്നമെന്ന് കരുതിയിരുന്ന നാഗരികതകള്‍ ഇന്ന് അവശിഷ്ടമായി നില്‍ക്കുന്നത് നാം കണ്ടതാണ്. സ്വാതന്ത്ര്യാനന്തര ഗവണ്‍മെന്റുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം സംസ്‌കാരത്തെയും സ്വത്വത്തെയും കുറിച്ച് ലജ്ജിക്കുന്ന പ്രവണത ആരംഭിച്ചതായും ഭാരതത്തിന്റെ പുണ്യസ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.. ‘വികാസ്’ (വികസനം), ‘വിരാസത്’ (പൈതൃകം) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയങ്ങളുടെ സഹായത്തോടെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇത് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ജനങ്ങള്‍ക്ക് ഈ നയങ്ങളുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി മോദി, സംസ്ഥാനത്തെ ചരിത്രപരവും ആത്മീയവുമായ സ്ഥലങ്ങളെ ആധുനിക സൗകര്യങ്ങളുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി- ഈ ഇടങ്ങള്‍ സംരക്ഷിക്കുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിപുലീകരണം ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം, മുമ്പ് വലിയ നഗരങ്ങളില്‍ മാത്രമായിരുന്നു അവ സ്ഥാപിച്ചിരുന്നതെന്നും പറഞ്ഞു. എന്നിരുന്നാലും, ഇപ്പോള്‍ ഐഐടികള്‍, ഐഐഎമ്മുകള്‍, എഐഐഎമ്മുകള്‍ എന്നിവയുടെ ശൃംഖല രാജ്യത്തുടനീളം വ്യാപിച്ചു, അസമിലെ ആകെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം നേരത്തെ 6 ആയിരുന്നത് 12 ആയി വര്‍ധിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ കാന്‍സര്‍ ചികിത്സയുടെ കേന്ദ്രമായി സംസ്ഥാനം ക്രമേണ മാറുമെന്നും അദ്ദേഹം പറഞ്ഞു.  പാവപ്പെട്ടവര്‍ക്കായി 4 കോടി അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിക്കല്‍, ടാപ്പിലൂടെ കുടിവെള്ള വിതരണം, വൈദ്യുതി വിതരണം, ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ പാചക വാതക കണക്ഷന്‍ വിതരണം ചെയ്യുക, സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശൗചാലയങ്ങള്‍ നിര്‍മ്മിക്കല്‍ എന്നിവയെകുറിച്ച് പരാമര്‍ശിക്കവെ ‘ജീവിതം സുഗമമാക്കുക എന്നതാണ് ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ മുന്‍ഗണന’, എന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.പൈതൃകത്തോടൊപ്പം വികസനത്തിലും ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നത് ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് വന്‍തോതില്‍ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു പറഞ്ഞു. രാജ്യത്ത് വിനോദസഞ്ചാരത്തിനും തീര്‍ഥാടനത്തിനുമുള്ള വര്‍ദ്ധിച്ചുവരുന്ന ആവേശം ചൂണ്ടിക്കാട്ടി, കാശി ഇടനാഴിയുടെ പൂര്‍ത്തീകരണത്തിന് ശേഷം വാരാണസിയിലെ റെക്കോര്‍ഡ് ഭക്തജനപ്രവാഹത്തെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. ”കഴിഞ്ഞ വര്‍ഷം 8.50 കോടി ആളുകള്‍ കാശി സന്ദര്‍ശിച്ചു, 5 കോടിയിലധികം ആളുകള്‍ ഉജ്ജയിനിലെ മഹാകാല്‍ ലോക് സന്ദര്‍ശിച്ചു, 19 ലക്ഷത്തിലധികം ഭക്തര്‍ കേദാര്‍ധാം സന്ദര്‍ശിച്ചു,” അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ 24 ലക്ഷത്തിലധികം ആളുകളെ അയോധ്യ കണ്ടതായും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. മാ കാമാഖ്യ ദിവ്യ ലോക് പരിയോജന പൂര്‍ത്തിയാകുമ്പോള്‍ സമാനമായ ഒരു കാഴ്ച ഇവിടെയും വെളിപ്പെടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.റിക്ഷാ വലിക്കുന്നയാളോ, ടാക്‌സി ഡ്രൈവറോ, ഹോട്ടല്‍ ഉടമയോ, വഴിയോര കച്ചവടക്കാരനോ ആകട്ടെ, തീര്‍ഥാടകരുടെയും ഭക്തരുടെയും കുത്തൊഴുക്കില്‍ ദരിദ്രരുടെ പോലും ഉപജീവനമാര്‍ഗം ഉയര്‍ച്ച നേടുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഈ വര്‍ഷത്തെ ബജറ്റില്‍ ടൂറിസത്തില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയെ കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. ‘ചരിത്രപരമായ പ്രസക്തിയുള്ള സ്ഥലങ്ങളുടെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ പോവുകയാണ്’, ഇക്കാര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള നിരവധി അവസരങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഗവണ്‍മെന്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള റെക്കോഡ് വിനോദസഞ്ചാരികളുടെ എണ്ണം ചൂണ്ടിക്കാട്ടി, ഈ പ്രദേശത്തിന്റെ സൗന്ദര്യം ഇതിനുമുമ്പേ നിലനിന്നിരുന്നുവെങ്കിലും അക്രമവും മുന്‍ ഗവണ്‍മെന്റുകള്‍ കാണിച്ച അവഗണന മൂലമുള്ള വിഭവങ്ങളുടെ അഭാവവും കാരണം വിനോദസഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.  മേഖലയിൽ നിലനിന്നിരുന്ന മോശം വ്യോമ, റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങളെ പരാമര്‍ശിച്ച്, ഒരു ജില്ലയില്‍ നിന്ന് മറ്റൊരിടത്തേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകളെടുത്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് കേന്ദ്ര-സംസ്ഥാന തലത്തിലുള്ള ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.മേഖലയുടെ വികസനച്ചെലവ് ഗവണ്‍മെന്റ് 4 മടങ്ങ് വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി മോദി അറിയിച്ചു. 2014-ന് മുമ്പും ശേഷവും താരതമ്യപ്പെടുത്തുമ്പോള്‍ റെയില്‍വേ പാളങ്ങളുടെ നീളം 1900 കിലോമീറ്ററിലധികം വര്‍ദ്ധിപ്പിച്ചു, റെയില്‍വേ ബജറ്റ് ഏകദേശം 400 ശതമാനം വര്‍ധിപ്പിച്ചു; 2014 വരെയുള്ള 10,000 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 6,000 കിലോമീറ്റര്‍ പുതിയ ദേശീയ പാതകള്‍ നിര്‍മ്മിച്ചു. ഇന്നത്തെ പദ്ധതികളെ പരാമര്‍ശിച്ച് ഇറ്റാനഗറിലേക്കുള്ള ഗതാഗതം ഇത് ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.‘മോദിയുടെ ഉറപ്പ് അര്‍ത്ഥമാക്കുന്നത് പൂര്‍ത്തീകരണത്തിന്റെ ഉറപ്പാണ്’, പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുനല്‍കുന്നതിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരത സങ്കല്‍പ്പ യാത്രയെക്കുറിച്ചും ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ‘മോദിയുടെ ഗ്യാരന്റി വാഹന’ത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”ദേശവ്യാപകമായി 20 കോടിയോളം ആളുകള്‍ വികസിത ഭാരത സങ്കല്‍പ്പ യാത്രയില്‍ നേരിട്ട് പങ്കെടുത്തു. അസമിലെ ധാരാളം ആളുകള്‍ക്കും അതിന്റെ നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രത്തിന്റെ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട്, ഓരോ പൗരന്റെയും ജീവിതം ലളിതമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലും ഈ പ്രതിബദ്ധത പ്രതിഫലിക്കുന്നു. ഈ വര്‍ഷം അടിസ്ഥാന സൗകര്യവികസനത്തിനായി 11 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് ഗവണ്‍മെന്റ് പ്രതിജ്ഞയെടുത്തു. അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ഇത്തരത്തിലുള്ള ചെലവഴിക്കല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. 2014-ന് മുമ്പ് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അസമിന്റെ മൊത്തം അടിസ്ഥാന സൗകര്യ ബജറ്റ് 12 ലക്ഷം കോടി രൂപയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഓരോ വീട്ടിലെയും വൈദ്യുതി വിതരണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്ന കാര്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഒരു കോടി കുടുംബങ്ങളെ സൗരോര്‍ജ്ജ മേല്‍ക്കൂരകള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി തുടങ്ങിക്കൊണ്ട് വൈദ്യുതി ബില്ലുകള്‍ പൂജ്യമായി കുറയ്ക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ എടുത്ത തീരുമാനത്തെക്കുറിച്ച് അദ്ദേഹം അറിയിച്ചു. ഇതോടെ, അവരുടെ വൈദ്യുതി ബില്ലും പൂജ്യമാകും, സാധാരണ കുടുംബങ്ങള്‍ക്ക് അവരുടെ വീട്ടില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വരുമാനം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 2 കോടി ലക്ഷാധിപതി ദീദിമാരെ സൃഷ്ടിക്കുമെന്ന ഉറപ്പിലേക്ക് ശ്രദ്ധ ആകര്‍ഷിച്ച പ്രധാനമന്ത്രി മോദി, കഴിഞ്ഞ വര്‍ഷം ഇത് 1 കോടിയിലെത്തിയെന്നും ഈ വര്‍ഷത്തെ ബജറ്റില്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് 3 കോടി ലക്ഷാധിപതി ദീദികള്‍ക്കായാണെന്നും അറിയിച്ചു. അസമില്‍ നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ത്രീകള്‍ക്കുമുള്ള പുതിയ അവസരങ്ങള്‍, അംഗന്‍വാടി, ആശാ വര്‍ക്കര്‍മാരെ ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിവയേയും അദ്ദേഹം സ്പര്‍ശിച്ചു.”രാവും പകലും ജോലി ചെയ്യാനും ഞാന്‍ നല്‍കുന്ന ഉറപ്പുകള്‍ നിറവേറ്റാനുമുള്ള ദൃഢനിശ്ചയം മോദിക്കുണ്ട്,” മോദിയുടെ ഉറപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി ആവേശത്തോടെ പറഞ്ഞു. ഒരു കാലത്ത് അസമില്‍ അസ്വസ്ഥവും അക്രമവും ഉണ്ടായ പ്രദേശങ്ങളില്‍ സ്ഥിരമായ സമാധാനം സ്ഥാപിച്ചതിനെക്കുറിച്ചും സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദൃഢനിശ്ചയത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ”സുപ്രധാനമായ 10 ലധികം സമാധാന കരാറുകള്‍ ഇവിടെ ഒപ്പുവച്ചു”, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വടക്കുകിഴക്കന്‍ മേഖലയിലെ ആയിരക്കണക്കിന് യുവാക്കള്‍ അക്രമത്തിന്റെ പാത ഒഴിവാക്കി വികസനം തെരഞ്ഞെടുത്തുവെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇവരില്‍ അസമിലെ 7,000-ലധികം യുവാക്കളും ആയുധങ്ങള്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ വികസനത്തിന് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല ജില്ലകളിലും അഫ്‌സ്പ എടുത്തുകളഞ്ഞത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഗവണ്‍മെന്റിന്റെ പിന്തുണയോടെ അക്രമം ബാധിച്ച പ്രദേശങ്ങള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി ഇന്ന് വികസിപ്പിക്കുകയാണെന്നും പറഞ്ഞു.ലക്ഷ്യങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി മുന്‍ ഗവണ്‍മെന്റുകള്‍ക്ക് ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നുവെന്നും കഠിനാദ്ധ്വാനം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും ഉറപ്പിച്ചു പറഞ്ഞു. വടക്ക്, കിഴക്കന്‍ ഏഷ്യയിലേക്ക് വിപുലീകരിച്ച ബന്ധിപ്പിക്കല്‍ സുഗമമാക്കികൊണ്ട് കിഴക്കന്‍ ഏഷ്യയ്ക്ക് സമാനമായി വടക്ക് കിഴക്കിനെ വികസിപ്പിക്കുമെന്ന് അദ്ദേഹം വിഭാവനം ചെയ്തു. ദക്ഷിണേഷ്യന്‍ ഉപമേഖലാ സാമ്പത്തിക സഹകരണത്തിന് കീഴില്‍ സംസ്ഥാനത്തെ നിരവധി റോഡുകള്‍ നവീകരിക്കാനും വടക്കുകിഴക്കന്‍ മേഖലയെ ഒരു വ്യാപാര കേന്ദ്രമാക്കി പരിവര്‍ത്തനപ്പെടുത്താനുമുള്ള തയാറെടുപ്പിലാണ്. കിഴക്കന്‍ ഏഷ്യയ്ക്ക് സമാനമായി തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിന് സാക്ഷ്യം വഹിക്കാനുള്ള വടക്കുകിഴക്കന്‍ യുവജനങ്ങളുടെ അഭിലാഷങ്ങളെ അംഗീകരിച്ച പ്രധാനമന്ത്രി ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്തു.ഇന്ത്യയ്ക്കും അതിന്റെ പൗരന്മാര്‍ക്കും സന്തോഷകരവും സമൃദ്ധവുമായ ജീവിതം എന്ന ലക്ഷ്യമാണ് ഇന്ന് നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ പ്രധാന കാരണമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ”ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക എന്നതാണ് ലക്ഷ്യം. വികസിത് ഭാരത് 2047 ആണ് ലക്ഷ്യം”, അസമും വടക്കുകിഴക്കും വഹിക്കേണ്ട വലിയ പങ്ക് ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.അസം ഗവര്‍ണര്‍ ശ്രീ ഗുലാബ് ചന്ദ് കഠാറായി, അസം മുഖ്യമന്ത്രി ഡോ ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത, ആയുഷ് മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പശ്ചാത്തലംതീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക എന്നതിന് പ്രധാനമന്ത്രിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാണ്. ഈ ശ്രമത്തിന്റെ മറ്റൊരു പടവായി, പ്രധാനമന്ത്രി തറക്കല്ലിട്ട പ്രധാന പദ്ധതികളിലൊന്നായ മാ കാമാഖ്യ ദിവ്യ പരിയോജന (മാ കാമാഖ്യ ആക്‌സസ് കോറിഡോര്‍) ഉള്‍പ്പെടുന്നു, പ്രധാനമന്ത്രിയുടെ വടക്കുകിഴക്കന്‍ മേഖല വികസന മുന്‍കൈകയ്ക്ക് കീഴിലാണ് (പി.എം. ഡിവൈന്‍) ഈ പദ്ധതി അംഗീകരിച്ചത്. കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കും.3400 കോടിയിലധികം രൂപയുടെ റോഡ് നവീകരണ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇതില്‍, 38 പാലങ്ങള്‍ ഉള്‍പ്പെടെ 43 റോഡുകള്‍ ദക്ഷിണഏഷ്യാ ഉപമേഖല സാമ്പത്തിക സഹകരണ ഇടനാഴി (സൗത്ത് ഏഷ്യ സബ് റീജിയണല്‍ ഇക്കണോമിക് കോ-ഓപ്പറേഷന്റെ (സാസെക്) കോറിഡോര്‍) ബന്ധിപ്പിക്കലിന്റെ ഭാഗമായി നവീകരിക്കും. ദോലബാരി മുതല്‍ ജമുഗുരി വരെയും, ബിശ്വനാഥ് ചാരിയാലി മുതല്‍ ഗോഹ്പൂര്‍ വരെയുമുള്ള രണ്ട് 4 വരിപാത പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികള്‍ ഇറ്റാനഗറിലേക്കുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താനും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.മേഖലയുടെ മഹത്തായ കായിക സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ചന്ദ്രാപൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സ്‌റ്റേഡിയവും, ഫിഫ നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയമായി നെഹ്‌റു സ്‌റ്റേഡിയത്തെ നവീകരിക്കുന്നതും ഈ പദ്ധതികളില്‍ ഉള്‍പ്പെടും.ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അതിനുപുറമെ, കരിംഗഞ്ചില്‍ ഒരു മെഡിക്കല്‍ കോളേജ് വികസിപ്പിക്കുന്നതിനുള്ള തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here