തൃപ്പൂണിത്തുറ: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ബൈക്കിൽ വന്ന യുവാക്കളുടെ അക്രമം.കഴിഞ്ഞദിവസം വൈകുന്നേരം ഉദയംപേരൂർ നടക്കാവിലാണ് സംഭവം. ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂൾ പ്ലസ്ടു രണ്ടാം വർഷം വിദ്യാർഥികളായ മൂന്നുപേരും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ബൈക്കിൽ വന്ന മൂന്നംഗ സംഘം ആക്രോശത്തോടെ ഒരു പെൺകുട്ടിയുടെ മുതുകിൽ ആഞ്ഞടിച്ച ശേഷം കടന്നുകളയുകയായിരുന്നു.അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്നു പോയ പെൺകുട്ടികൾ നിലത്തുവീണു.
രക്ഷിതാക്കളുടെ പരാതിയിൽ ഉദയംപേരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ഉൾപ്പടെ പരിശോധന നടത്തുന്നതായി സബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ പറഞ്ഞു.ഉദയംപേരൂർ കേന്ദ്രീകരിച്ച് രാത്രിയോ പകലോ വിത്യാസമില്ലാതെ ലഹരി മാഫിയ വിലസുകയാണ്. ആളൊഴിഞ്ഞ പാടശേഖരങ്ങളിലും ഇടംപാടം മൂഴിക്കൽ തോട് പരിസരത്തും പൂത്തോട്ടയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു കട കേന്ദ്രീകരിച്ചും രാത്രി മയക്കുമരുന്ന് സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. പരാതിപ്പെടുകയോ ചോദ്യം ചെയ്യുകയോ ചെയ്താൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. പൊലീസ് കണ്ടഭാവം നടിക്കാത്തതാണ് ഉദയംപേരൂർ ലഹരി ഹബ്ബായി മാറാൻ കാരണമെന്നും ആക്ഷേപമുണ്ട്.