തിരുവനന്തപുരം: ആറ്റുകാലിൽ ഏഴു വയസുകാരനു ക്രൂരമർദനമേറ്റ സംഭവത്തിൽ രണ്ടാനച്ഛനു പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ അഞ്ജന നോക്കി നിന്നതായി കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി.
കുട്ടിയുടെ രണ്ടാനച്ഛന് ആറ്റുകാൽ പാടശേരി വരന്പത്ത് കാർത്തികേയൻ എന്ന അനു (35)വിനെ ഫോർട്ട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി കുട്ടിയെ ക്രൂരമായി മർദിക്കുന്നതു കൂടാതെ അടിവയറ്റിൽ ചട്ടുകം വച്ച് പൊള്ളിക്കുകയും ഫാനിൽ കെട്ടിത്തൂക്കുകയും പച്ചമുളക് അരച്ചു തേയ്ക്കുകയും ചെയ്തെന്നാണ് പരാതി.
ഒരു വർഷത്തോളമായി അനു നിരന്തരം ക്രൂരമായി മർദിച്ചിരുന്നതായി പോലീസിന് കുട്ടി മൊഴി നൽകി.രണ്ടാനച്ഛൻ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചിട്ടും അമ്മ തടഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകൾക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്.
ചിരിച്ചു എന്നു പറഞ്ഞും നോട്ടെഴുതാൻ വൈകി എന്നു പറഞ്ഞുമൊക്കെയാണ് മർദ്ദനം. രണ്ടാനച്ഛന്റെ വീട്ടുകാരാണ് കുട്ടിയുടെ ശരീരമാസകലമുള്ള അടിയേറ്റതിന്റെ പാടുകൾ ആദ്യം കണ്ടത്. അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുന്പ് പോയത്. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ച ശേഷം പോലീസിൽ പരാതി നൽകിയത്.