കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ രാജിവച്ചു. അക്കാദമി ഫെസ്റ്റിവെൽ കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിശിഷ്‌ടാംഗത്വം രാജിവയ്‌ക്കുന്നതായി അറിയിച്ചത്. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്തയാളാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്‌തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്‌ട്രീയവൽക്കരണത്തെ എതിർക്കുന്നതായി സൂചിപ്പിക്കുന്ന കത്തിൽ കഴിഞ്ഞതവണ സഹമന്ത്രി ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നതായി പറയുന്നുണ്ട്.
‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്‌തതിൽ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമിൽ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേരുൾപ്പെടുത്തി ക്ഷണപത്രം അയച്ചത്. കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് അന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. ഞാൻ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് എതിരല്ല. എന്നാൽ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്‌ട്രീയവൽക്കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു.’ കത്തിൽ സി.രാധാകൃഷ്‌ണൻ പറയുന്നു. അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാൻ രാഷ്‌ട്രീയ യജമാനന്മാർ ശ്രമിക്കുന്നതായും ഈ സാഹചര്യത്തിൽ വിശിഷ്ടാംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സി.രാധാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു