മലയാള കവിതാശാഖയ്ക്ക് പുതിയൊരുമാനം നൽകിയ കവിയാണ് കുമാരനാശാൻ.ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾക്ക് സഹായകമായി. ശ്രീനാരായണ ഗുരുവുമായി പരിചയപ്പെട്ടതാണ് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
14-ാം വയസിൽ സംസ്കൃത വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ അദ്ധ്യാപകവൃത്തിയിലും പ്രവേശിച്ചു. അങ്ങനെ കുമാരു കുമാരനാശാനായി. മഹാഗുരു ആശാനെ ഉപരിപഠനത്തിനായി ബാംഗ്ലൂരിലേക്കയച്ചു. കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും പഠനം തുടർന്നു. സംസ്കൃതത്തിലും ഇംഗ്ലീഷിലും അറിവുനേടി. ഇംഗ്ലീഷിൽ നേടിയ അറിവ് ലോകസാഹിത്യം പരിചയപ്പെടാനുള്ള അവസരം ഒരുക്കി. തുടർന്ന് ഷെല്ലി, കീറ്റ്സ് തുടങ്ങിയ പാശ്ചാത്യകവികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി. അപ്പോഴേക്കും ബംഗാളിലെ നവോത്ഥാന പ്രവർത്തനങ്ങൾ ആശാനെ സ്വാധീനിച്ചു. മലയാള കവിതാലോകത്തിന് വലിയ സംഭാവനകൾ നൽകുന്നതിലേക്ക് ഇവ ആശാനെ നയിച്ചു. മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ചത് മഹാകവി കുമാരനാശാനാണ്. കുമാരനാശാന്റെ കാവ്യങ്ങൾ ഓരോന്നും മഹാകാവ്യങ്ങളേക്കാൾ മികവുറ്റതായിരുന്നു.
വാല്മീകിയുടെ ആശ്രമത്തിൽ ഒറ്റയ്ക്കായപ്പോൾ സീതയ്ക്കുണ്ടായ വികാരവിചാരങ്ങൾ ചിന്താവിഷ്ടയായ സീതയിലൂടെയും ബുദ്ധമതത്തിന്റെ ആദർശങ്ങൾ ചണ്ഡാലഭിക്ഷുകി എന്ന കൃതിയിലൂടെയും ജാതിചിന്തയ്ക്ക് എതിരായിത്തീരുന്ന കവിത ദുരവസ്ഥയിലൂടെയും സ്നേഹമാണ് അഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം എന്ന സന്ദേശം നളിനിയിലൂടെയും ആശാൻ നമ്മളിൽ എത്തിക്കുന്നു.
അത്ഭുതമെന്ന് പറയട്ടെ, ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന കാലത്ത് ബ്രാഹ്മണർക്ക് സർവ്വാധിപത്യമുള്ള ഒരു സമിതിയാണ് പട്ടും വളയും നൽകി ആശാനെ ആദരിക്കാൻ തീരുമാനിച്ചത്. അന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ വെയിൽസ് രാജകുമാരനെക്കൊണ്ട് അതു നൽകിക്കുകയായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
മഹാകാവ്യം എഴുതാതെതന്നെ മഹാകവിയാവുകയും പാശ്ചാത്യരോട് കിടപിടിക്കുന്ന ഗുണപരവും മൂല്യവും ഉൾക്കൊള്ളുന്ന രചനകൾ നടത്തുകയും ചെയ്തു കുമാരനാശാൻ എന്ന് സമിതി കണ്ടെത്തിയിരുന്നു.
49-ാം വയസുവരെ നീണ്ടുനിന്ന ജീവിതകാലത്തിനിടയിൽ ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, കവി, വ്യവസായി, പത്രാധിപർ, നിയമസഭാ സാമാജികൻ, സംഘടനാ പ്രവർത്തകൻ, യോഗി, വേദാന്തി എന്നിങ്ങനെ നിരവധി മേഖലകളിലെല്ലാം തന്റേതായ മികവുകാട്ടിയ മഹാനുഭാവനാണ് ആശാൻ. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പ്രഥമ കാര്യദർശി എന്ന നിലയിൽ സംഘടന കെട്ടിപ്പടുക്കുന്നതിന് ആശാൻ നൽകിയ സംഭാവന എന്നും സ്മരിക്കപ്പെടേണ്ടതാണ്.