വാളയാർ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി. തമിഴ്നാട് അതിർത്തിയായ വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ആലപ്പുഴയിൽ വിവിധയിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ ബാധിച്ചതായി സംശയിക്കുന്നതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കണം.
കേരളത്തിൽ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങൾ, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കാനാണ് നിർദേശം. ഫാമുകളിൽ കോഴികൾ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനി ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ ഉടൻ വെറ്ററിനറി വകുപ്പിനെ അറിയിക്കണം. കഴിഞ്ഞാഴ്ച വരെ കിലോക്ക് 170 രൂപ വരെയെത്തിയിരുന്ന കോഴിയുടെ വില 140 രൂപയിൽ താഴെയായിരിക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വരും ദിവസങ്ങലിലും അതിർത്തികളിൽ പരിശോധന ശക്തമാക്കുന്ന സ്ഥിതിയാണ്.