തൃശൂർ: നേരം പുലരുംമുമ്പ് തീവെട്ടിയുടെ വെളിച്ചത്തിൽ കണിമംഗലം ശാസ്താവ് ആനപ്പുറമേറി വടക്കുംനാഥനെ കാണാൻ പുറപ്പെടും. നടപാണ്ടിയും നാദസ്വരവും അകമ്പടിയേകും. പോകപ്പോകെ ആനകളുടെയും മേളക്കാരുടെയും എണ്ണം കൂടും, പാണ്ടിമേളം മുറുകും. നെയ്തലക്കാവിലമ്മ പൂരവിളംബരമറിയിച്ച് തുറന്നിട്ട തെക്കേ ഗോപുരത്തിലൂടെ ശാസ്താവ് മതിലകത്ത് പ്രവേശിച്ച് വടക്കുംനാഥ സവിധത്തിലെത്തി വണങ്ങി തിരിച്ചിറങ്ങുമ്പോൾ മേളം ഉച്ചസ്ഥായിയിലായിരിക്കും.
ഇന്ന് രാവിലെ 11.30നാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങും. 15 ആനകൾക്ക് പാണ്ടിമേളം അകമ്പടിയാകും. ഗുരുവായൂർ നന്ദൻ പാറമേക്കാവിന്റെ തിടമ്പേറ്റും.
ഉച്ചക്ക് രണ്ടോടെയാണ് വടക്കുംനാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250ഓളം കലാകാരന്മാരുടെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളം. അഞ്ചിന് പാണ്ടിമേളം കൊട്ടി തെക്കോട്ടിറങ്ങും. കോർപറേഷനു മുന്നിലെ രാജാവിന്റെ പ്രതിമ വലംവെച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. ആ സമയം തിരുവമ്പാടി ഭഗവതി ഗോപുരത്തിനു മുന്നിലെത്തും.
ആറോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴരയോടെ കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. ശനിയാഴ്ച പുലർച്ച മൂന്നു മുതൽ അഞ്ചു വരെയാണ് വെടിക്കെട്ട്. ഉച്ചക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിടചൊല്ലും. നൂറോളം ആനകളുടെ ഫിറ്റ്നസ് പരിശോധന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.