കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ അതിജീവിത സമരം തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് സംഭവത്തിൽ ഉത്തരമേഖല ഐജി അന്വേഷണം ആരംഭിച്ചത്. നേരത്തെ അതിജീവിതയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതിജീവിതയുടെ സമരത്തെക്കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണം. സ്വീകരിച്ച നടപടി സംബന്ധിച്ച് പരാതിക്കാരിക്ക് മറുപടി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അതിജീവിത സമരം താൽകാലികമായി അവസാനിപ്പിച്ചത്.