ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.
തമിഴ്നാട്ടിലെ പ്രമുഖ സിദ്ധനും സൂഫി സന്യാസിയുമായിരുന്ന പീർമുഹമ്മദ് വലിയുല്ലാഹ് ദീർഘകാലം ധ്യാനത്തിന് തെരഞ്ഞെടുത്ത മലയായത് കൊണ്ടാണ് പീരുമേട് എന്ന് പേര് വന്നത്. സിദ്ധനും ആധ്യാത്മിക ഗുരുവും ദക്ഷിണേന്ത്യൻ റൂമി എന്നറിയപ്പെടുന്ന തമിഴിലെ പ്രശസ്ത സൂഫികവിയുമായ പീരു മുഹമ്മദ് സാഹിബ് കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. തക്കലയും പീരുമേടും തീർഥാടന കേന്ദ്രങ്ങളാണ്.
പീര്‍ മുഹമ്മദ് എന്ന സൂഫി ആചാര്യന്റെ കബറിടത്താല്‍ പ്രസിദ്ധമാണ് ഇവിടം, പീരുമേട് എന്ന പേരിനു കാരണവും ഈ സൂഫി ആചാര്യന്‍ തന്നെ. തിരുവിതാംകൂര്‍ രാജാവിന്റെ സുഹൃത്തും ആശ്രിതനുമായിരുനനു പീര്‍ മുഹമ്മദ്. രാജാവിന്റെ വേനല്‍ക്കാല വസതി ഇന്ന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു അതിഥി മന്ദിരമാണ്.
ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയില്‍ വിശാലമായ പുല്‍മേടുകളാണ്. സാഹസിക വിനോദങ്ങള്‍ക്കു പേരുകേട്ട കുട്ടിക്കാനം ഇവിടെ നിന്ന് 3 കിലോമീറ്റർ അകലെയാണ്. നാലു കിലോമീറ്റര്‍ അകലെയുള്ള ത്രിശങ്കു കുന്നുകള്‍ ദീര്‍ഘദൂര നടത്തത്തിന് വഴികളൊരുക്കുന്നു. സൂര്യാസ്തമനവും സൂര്യോദയവും കാണാന്‍ ത്രിശങ്കുവിനു മുകളിലേക്ക് ഒരു നടത്തം ആരോഗ്യവും ഉല്ലാസവും പകരും. തോട്ടങ്ങളും കാടും കടന്നു വരുന്ന കാറ്റ് സഞ്ചാരികള്‍ക്ക് ആനന്ദം പകരും.