ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ മുമ്പിൽ പതറി മുംബൈ ഇന്ത്യന്‍സ്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. സ്വന്തം മണ്ണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ട്രാവിഡ് ഹെഡ്ഡിന്റേയും അഭിഷേക് ശർമ്മയുടേയും ഹെൻറിക് ക്ലാസന്റേയും കൂറ്റനടികൾക്ക് പിന്നാലെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടൽ സ്വന്തമാക്കിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നലെ മടങ്ങിയത്.
നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായാണ് ഹൈദരാബാദ് കളം വിട്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍ഡ്രിച്ച് ക്ലാസന്‍ നേടിയ 34 പന്തിലെ 80 റണ്‍സാണ് ഹൈദരബാദ് ബാറ്റിങ് നിരയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ട്രാവിസ് ഹെഡ് (24 പന്തില്‍ 62 റണ്‍സ്), അഭിഷേക് ശര്‍മ്മ (23 പന്തില്‍ 63 റണ്‍സ്) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്.