കണ്ണൂർ: വീട്ടിലെ വോട്ട് സംവിധാനത്തിൽ തന്നെ കള്ളവോട്ട് ആരോപണമടക്കം ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ ഇക്കുറി തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കും.ഇതിനകം ദ്രുതകർമ്മ സേനയും സി.ആർ.പിഎഫും ജില്ലയിൽ എത്തിക്കഴിഞ്ഞു.നിലവിൽ ഇടതു വലതു മുന്നണികൾ ഉന്നയിച്ച കള്ളവോട്ട് ആരോപണ കേസുകളിൽ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതികളായ സാഹചര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കേന്ദ്രസേനയെ വിന്യസിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് രണ്ട് കമ്പനി സി.ആർ.പി.എഫും രണ്ട് കമ്പനി ദ്രുതകർമ്മ സേനയും ജില്ലയിലെത്തി. രണ്ട് കമ്പനി ദ്രുതകർമ്മ സേനയും എത്തിയിട്ടുണ്ട്. ലോക്കൽ പൊലീസുമായി ചേർന്ന് ഇവർ ജില്ലയിൽ റൂട്ട് മാർച്ച് നടത്തി.കർണാടക പോലീസിന്റെ മൂന്ന് കമ്പനി പൊലീസും ഇതിന് പുറമേയുണ്ട്. ദ്രുതകർമ സേനയുടെ 831 സേനാംഗങ്ങൾ പിലാത്തറയിലാണ് ക്യാമ്പ് ചെയ്യുന്നത്.കേന്ദ്ര സായുധ പൊലീസിന്റെ 91 അംഗസംഘമാണ് മാവോവാദി സാന്നിധ്യമേഖലയായ ആറളത്തെത്തിയത്. ഐ.ടി.ബി.പി പൊലീസ് കമ്പനിയുടെ 86 പേരടങ്ങുന്ന സംഘവും ജില്ലയിലെത്തിയിട്ടുണ്ട്.
വടകര ലോക്സഭാ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ തളിപ്പറമ്പ്, പേരാവൂർ, ഇരിക്കൂർ , കാസർകോട് മണ്ഡലത്തിൽപ്പെടുന്ന പയ്യന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ജില്ലയിലെ പ്രശ്ന സാദ്ധ്യതാ ബൂത്തുകളുള്ളത്.