തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകൾ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളാണ് ഗവർണർ ഒപ്പുവച്ചത്. ബില്ലുകളിൽ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരുമായുള്ള ഗവർണറുടെ ബന്ധം വഷളായിരുന്നു.ഭൂപതിവ് നിയമ ഭേദഗതി ബിൽ കൂടാതെ സഹകരണ നിയമഭേദഗതി ബിൽ, നെൽവയൽ നീർത്തട നിയമഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, അബ്കാരി നിയമഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ ഒപ്പുവച്ചത്. ഇതിൽ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാതിരുന്നതായിരുന്നു ഏറെ വിവാദമായത്.
ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു.നിയമസഭ കഴിഞ്ഞ സെപ്തംബർ പതിനാലിനാണ് ഭൂപതിവ് നിയമഭേദഗതി ബിൽ പാസാക്കിയത് . ഇതിലൂടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് സർക്കാരിന്റെ വാദം.1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യു ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണു ഭൂപതിവ് നിയമം. 1964 ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമ്മാണ നിരോധനത്തിലേക്ക് നയിച്ചത്. പട്ടയഭൂമി കൃഷിയ്‌ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമത്തിലാണ് മാറ്റം വരിക.