പത്തനംതിട്ട : രണ്ട് ദിവസം മുൻപേ പോളിംഗ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷനും മറ്റു വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നു എന്ന ഗുരുതര ആരോപണവുമായി പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി. പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക രണ്ടുദിവസം മുൻപേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാരാണ് ചോർത്തി എന്നതാണ് ആരോപണം. ലിസ്റ്റ് വാട്സാപ്പിൽ പ്രചരിക്കുന്നു എന്നും ഇടതുപക്ഷ നേതാക്കൾ ഈ പട്ടികയുടെ വിശദാംശങ്ങൾ തങ്ങളുടെ പ്രവർത്തകർക്ക് പറഞ്ഞുകൊടുത്തു കള്ളവോട്ടിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഗുരുതര ആരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്. പോളിംഗ് ഓഫീസർമാരുടെ പട്ടിക പോളിംഗ് സാമഗ്രികൾ കൈമാറുന്നതിനൊപ്പം മാത്രമാണ് പോളിംഗ് ഓഫീസർമാരെ അറിയേണ്ടത്. കളക്ടറുടെ ഓഫീസിൽ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോർന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പർ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം രണ്ടുദിവസം മുൻപേ ഇടതുപക്ഷ അനുകൂല സംഘടന ചോർത്തുന്നതിന്റെ ഫലമായി കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് മുൻകൂട്ടി കിട്ടിയ ഇടതുപക്ഷ നേതാക്കന്മാരെ അവരുടെ പ്രവർത്തകരോട് കള്ളവോട്ടിനുള്ള ആഹ്വാനമാണ് ചെയ്തിട്ടുള്ളത്. ഉദ്യോഗസ്ഥന്മാരുടെ പട്ടികയിൽ 85 ശതമാനം ആളുകളും ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളെ ആണെന്നും അതുകൊണ്ടുതന്നെ അതാത് ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാൻ യാതൊരു തടസ്സവുമില്ല എന്ന് ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ചട്ടലംഘനവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഒരുകാലത്തും ഉണ്ടായിട്ടില്ല എന്നും യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. തുടക്കം മുതലേ ഗുരുതരമായ ആരോപണങ്ങളും പരാതികളും നൽകിയിട്ടും ഇലക്ഷൻ കമ്മീഷനും, ജില്ലാ വരണാധികാരിയും യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെളിവുകൾ സഹിതമാണ് ആന്റോ ആൻ്റണി ആരോപണം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here