ബംഗളൂരു: കര്‍ണാടകയില്‍ മൂന്നാംസീറ്റിനെച്ചൊല്ലി ഇടഞ്ഞ സഖ്യകക്ഷിയായ ജെഡി-എസിനെ അനുനയിപ്പിച്ച് ബിജെപി. മാണ്ഡ്യ, ഹാസൻ എന്നിവയ്ക്കു പുറമേ കോലാർ സീറ്റ് കൂടി നല്‍കിയാണ് ബിജെപി നേതൃത്വം പ്രശ്നം പരിഹരിച്ചത്.
മണ്ഡ്യ, ഹാസന് സീറ്റുകള്‍ മാത്രം നല്‍കാനുള്ള ബിജെപി നിലപാടിനെതിരേ ജെഡി-എസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് കല്ലുകടി രൂക്ഷമായത്. മൂന്നാം സീറ്റ് നല്‍കാത്തതിനെ പാർട്ടി ദേശീയധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ജെഡി-എസ് നിര്‍വാഹക സമിതി യോഗം അപലപിച്ചിരുന്നു.സീറ്റ് വിഭജനത്തിൽ ജെഡിഎസിനെ അവഗണിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പാർട്ടി സംസ്ഥാനധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴോ എട്ടോ സീറ്റല്ല, മൂന്നു സീറ്റുകൾ മാത്രമാണ് ജെഡി-എസ് ചോദിച്ചത്. അതിന് തങ്ങൾക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ബിജെപിയിൽ ഉൾപ്പാർട്ടി പ്രശ്നവും രൂക്ഷമാണ്. സീറ്റിന്റെ പേരിൽ ഉടക്കി നിൽക്കുന്ന മുൻ കേന്ദ്രമന്ത്രി സദാനന്ദഗൗഡ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. മകന് സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയും പാർട്ടി വിടാനൊരുങ്ങുന്നുവെന്നും വാർത്തകൾ പുറത്തുവന്നു.