തൊണ്ണൂറുകളില്‍ നടന്നൊരു കഥയാണ് ഡാര്‍വിന്‍ തന്റെ ആദ്യസംവിധാന സംരഭത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.”ഭയ്യ ഭയ്യ മുതല്‍ ജോണി ആന്റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. ‘ആദം ജോണ്‍’ മുതല്‍ ജിനു വി എബ്രഹാമിന്റേയും ഒപ്പം കൂടി. പിന്നെ ഏതാനും ചിലരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വതന്ത്ര സംവിധാന സംരംഭവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ട്. ഇത്രയും നാളത്തെ യാത്ര ഏറെ ആസ്വദിച്ചിരുന്നു. സമ്മര്‍ദ്ദവും വെല്ലുവിളിയുമെല്ലാം ഉണ്ടായിരുന്നു. ചിത്രീകരണം ആസ്വദിക്കാന്‍ പറ്റുന്ന ഒരു ടീം ഒപ്പമുണ്ടായിരുന്നു. ജിനു ചേട്ടന്‍ ഈ കഥയുടെ ത്രെഡ് പറഞ്ഞപ്പോഴേ കണക്ടായിരുന്നു. ലോക്ഡൗണ്‍ സമയത്ത് മൂന്ന് നാല് മാസത്തോളം പാലായില്‍ ഒരു വീടെടുത്ത് എഴുത്തുജോലികള്‍ നടത്തിയിരുന്നു. ഞാനും സഹോദരനും നിര്‍മ്മാതാവുമായ ഡോള്‍വിനും ജിനു ചേട്ടനും ഒരുമിച്ചായിരുന്നു അവിടെ കഴിഞ്ഞത്.

2021 ജനുവരി 21ന് ടൊവിനോയുടെ ജന്മദിനത്തിലായിരുന്നു പ്രൊജക്ട് പ്രഖ്യാപിച്ചത്. അതിന് ശേഷം ഓരോ സാങ്കേതിക പ്രവര്‍ത്തകരായി വന്നുചേരുകയായിരുന്നു. പരിചയം മാത്രമുണ്ടായിരുന്ന സാങ്കേതിക പ്രവര്‍ത്തകരുമായി ഈ ഒന്നിച്ചുള്ള യാത്രയില്‍ സഹോദരനോടെന്നപോലെ അടുപ്പമായി. 75 ദിവസമായിരുന്നു ചിത്രീകരണം. സ്വന്തം സിനിമ എന്ന രീതിയില്‍ എല്ലാവരും ഒന്നിച്ചായിരുന്നു ഞങ്ങള്‍ പോയത്. ടൊവിനോയും എല്ലാ താരങ്ങളും, ഛായാഗ്രാഹകന്‍ ഗൗതം, ആര്‍ട്ട് ചെയ്ത ദിലീപ്, പ്രൊഡ്യൂസര്‍ ഡോള്‍വിന്‍ അങ്ങനെ ഓരോരുത്തരും എല്ലാവരുടേയും സിനിമ എന്ന രീതിയില്‍ എപ്പോഴും എല്ലാവരും ഒന്നിച്ചു നിന്നു.

പിരീഡ് സിനിമയുടെ വെല്ലുവിളികള്‍ ഞങ്ങളുടെ ഈ ടീം വര്‍ക്ക് കൊണ്ട് എളുപ്പം മറികടന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ില്‍ സൈജു ശ്രീധരന്‍ എന്ന എഡിറ്റര്‍ക്കൊപ്പമായിരുന്നു, ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഞങ്ങളുടെ ബോണ്ടിങ് വളരെ വലുതായിരുന്നു. സൈജുവും ‘ഫൂട്ടേജ്’ എന്ന തന്റെ പുതിയ സിനിമ ഒരുക്കി ഇന്‍ഡിപെന്‍ഡാകുന്ന സമയായിരുന്നു. എന്നിട്ടും സ്വന്തം സിനിമ എന്ന രീതിയില്‍ അദ്ദേഹം ഒപ്പം നിന്നു. സന്തോഷ് നാരായണന്‍ സാര്‍ മലയാളത്തില്‍ ആദ്യമായി ചെയ്യുന്ന പടമാണ്, അദ്ദേഹത്തെ സിനിമയിലെത്തിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടിയിരുന്നു. ആറ് മാസത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ചെന്നൈയില്‍ ചെന്ന് അദ്ദേഹത്തെ സിനിമ കാണിക്കാന്‍ അവസരം ലഭിച്ചു. സിനിമ മുഴുവനും കണ്ട ശേഷമാണ് അദ്ദേഹം സംഗീതമൊരുക്കാന്‍ സമ്മതിച്ചത്. അദ്ദേഹത്തോടൊപ്പം തന്നെ നിന്നായിരുന്നു കമ്പോസിങ് നടന്നത്. സിനിമയ്ക്കപ്പുറം ഒരു ആത്മബന്ധം അങ്ങനെ എല്ലാവരുമായി ഉണ്ടായി. ഒരുമിച്ചുള്ള ഈ യാത്ര ഏറെ രസമുള്ളതായിരുന്നു. 9ന് തിയേറ്ററുകളില്‍ പ്രേക്ഷകരേറ്റെടുക്കുന്ന ചിത്രമാകും ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന് തന്നെയാണ് പ്രതീക്ഷ”- ഡാര്‍വിന്‍ പറഞ്ഞു.തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ നിര്‍മ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധര്‍, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പി ആര്‍ ഒ: ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here