വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘം കേരളത്തിലെത്തി. സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി ഇന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ബി.ഐ സംഘം കേരളത്തിലെത്തിയത്.മരണം സംബന്ധിച്ച പ്രാഥമിക വിവര ശേഖരണത്തിനാണ് സി.ബി.ഐ കേരളത്തിലെത്തിയത്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ച കല്പറ്റ ഡിവൈ.എസ്.പിയുമായി സി.ബി.ഐ സംഘം കൂടിക്കാഴ്ച നടത്തി. വിവര ശേഖരണത്തിന് ശേഷം സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും.സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉടൻ വിജ്ഞാപനമിറക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് നിർദ്ദേശിച്ചത്. അന്വേഷണം വൈകുന്നത് കുറ്റവാളികൾക്ക് നേട്ടമാകുമെന്നും കോടതി വ്യക്തമാക്കി. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ ഏറ്റെടുക്കണമെന്ന അച്ഛൻ ടി. ജയപ്രകാശിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകൾ കൈമാറാതെ താമസിപ്പിച്ചെന്ന് ഹർജിയിൽ പറയുന്നു. കേസിന്റെ ഫയലുകൾ മാർച്ച് 26ന് സി.ബി.ഐക്ക് കൈമാറിയെന്നും വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും