തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് വ്യാജമായി പ്രതി ചേർത്തുവെന്നും തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നാരായണദാസ് ഹര്‍ജിയില്‍ പറയുന്നു.ഹർജി പരിഗണിച്ച ജസ്റ്റീസ് രാജ വിജയരാഘവൻ എക്സൈസിനോട് മറുപടി തേടി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് തന്നെ പ്രതിചേർക്കുമെന്ന സാഹചര്യത്തിൽ നാരായണദാസ് ഹൈക്കോടതിയിൽ ഹർജി നല്‍കിയിരുന്നു. ഇതിന്റെ ഉപഹർജിയായാണ് അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും നാരായണദാസ് ഹർജിയിൽ ആരോപിക്കുന്നു.
ഷീലയുടെ ബന്ധുവായ യുവതിയുടെ സുഹൃത്തായ നാരായണദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് സംഭവത്തിൽ പ്രതി ചേർത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇയാൾക്ക് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. വ്യാജവിവരം കൈമാറുന്നതും ലഹരിവസ്തുക്കൾ ഒളിപ്പിച്ച് നിരപരാധികളെ പിടിപ്പിക്കുന്നതും മയക്കുമരുന്ന് കൈവശംവയ്ക്കുന്നതിനു സമാനമായ കുറ്റമാണെന്ന് അന്വേഷണസംഘം പറഞ്ഞു. അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം അറിയണമെന്ന് ഷീല സണ്ണി പ്രതികരിച്ചു.