തൃശൂർ: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാർവദേശീയ സാഹിത്യോൽസവം ഞായറാഴ്‌ച ആരംഭിക്കും. ഫെബ്രുവരി മൂന്ന് വരെ നീണ്ടുനിൽക്കുന്ന പരിപാടി ഞായർ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും. കേരളത്തിനകത്തും പറുത്തും വിദേശത്തനിന്നുമായി അഞ്ഞൂറിലധികം എഴുത്തുകാരും ചിന്തകരും ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും. സാഹിത്യകാരി സാറാജോസഫ് പതാക ഉയർത്തും.
സാഹിത്യ അക്കാദമി അങ്കണത്തിൽ ഒരുക്കുന്ന വേദിയിൽ പകൽ മൂന്നിന് പഞ്ചവാദ്യത്തോടെയാണ് തുടക്കം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഫെസ്‌റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിക്കും. അശോക് വാജ്‌പേയ് മുഖ്യാതിഥിയാകും. ഫെസ്‌റ്റിവൽ ബുക് മന്ത്രി ആർ ബിന്ദുവും ഫെസ്‌റ്റിവൽ ബുള്ളറ്റിൻ മന്ത്രി കെ കെ രാജനും പ്രകാശനം ചെയ്യും. നടൻ പ്രശകാശ് രാജ്, ആസ്ട്രേലിയൻ കവി ലെസ് വിക്‌സ്, ടി എം കൃഷ്‌ണ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയവർ പ്രത്യേക അതിഥികളാകും.
സാഹിത്യ അക്കാദമി, ടൗൺ ഹാൾ എന്നിവിടങ്ങളിൽ ഒരുക്കിയ നാല് വേദികളിലാണ് വിവിധ പരിപാടികൾ.അതോടൊപ്പം ടൗൺഹാളിൽ 150 ഓളം സ്‌റ്റാളുകളുകളിൽ പുസ്‌കോൽസവവും സംഘടിപ്പിച്ചിട്ടുണ്ട്. ആറ് ദിവസം വൈകീട്ട് കലാപരിപാടികളും അരങ്ങേറും.