കാസർകോട് : വയസ് നൂറ്റി പതിനൊന്നാണ് കാഞ്ഞങ്ങാട് അടോട്ട് കൂലോത്ത് വീട്ടിലെ സി കുപ്പച്ചി അമ്മയ്ക്ക്. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഇരുപതാം നമ്പർ ബൂത്തിലെ വോട്ടറായ ഇവർ ഇക്കുറി വീട്ടിൽ നിന്നു തന്നെ വോട്ടിടും.
ഒരു പക്ഷെ സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായമുള്ള വോട്ടർ. ഇക്കാര്യത്തിൽ ഉറപ്പില്ലെങ്കിലും കാസർകോട് ജില്ലയിലെ മുതിർന്ന വോട്ടറാണ് ഇവർ. ഇ.എം.എസിനെ ആരാധിക്കുന്ന ഇവർ സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പ് തൊട്ട് വോട്ട് രേഖപ്പെടുത്തുന്നുണ്ട്.അച്ഛനൊപ്പമായിരുന്നു ആദ്യ വോട്ട് ചെയ്യാൻ പോയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് മകൻ മരിച്ചതിന്റെ നാൽപത്തിയൊന്നാംദിവസമായിരുന്നു.
കന്നി വോട്ട് മുതൽ ഇതേ സ്കൂളിലാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീട്ടിൽ നിന്നായിരുന്നു വോട്ട് . ഇത്തവണയും വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാനാണ് തീരുമാനം. പ്രായം ഏറെ ആയെങ്കിലും സ്വന്തം കാര്യങ്ങൾക്കൊന്നും ബന്ധുക്കളുടെ സഹായം സഹായമൊന്നും തേടാതെയാണ് അടോട്ട് കൂലോത്ത് വീട്ടിലെ താമസം.1948ലെ നെല്ലെടുപ്പ് സമരത്തിൽ പങ്കെടുത്ത അനുഭവവും ഈ മുത്തശ്ശിക്കുണ്ട്. കാഴ്ചയ്ക്കും കേൾവിക്കും വലിയ പ്രശ്നങ്ങൾ ഒന്നുമില്ല.കൈയിൽ മിന്നുന്ന വളകളും മേൽ കുപ്പായത്തിനു പകരം ഒരു തോർത്തും പിന്നെ കയ്യിൽ ഒരു വടിയുമായി വീടിന്റെ ഉമ്മറത്ത് ഉണ്ടാകും കുപ്പച്ചി അമ്മ.