കൽപ്പറ്റ: സുഗന്ധഗിരിയിൽ നടന്ന അനധികൃത മരം മുറി വിവാദമായതിനെത്തുടർന്ന് വയനാട്ടിൽ കർഷകർക്കും മരം കച്ചവടക്കാർക്കും വനം വകുപ്പിന്റെ ഇരുട്ടടി. ഒരു മാസത്തിലധികമായി വനം വകുപ്പിന്റെ അപ്രഖ്യാപിത മരം മുറി, കടത്ത് നിരോധനം നേരിടുകയാണ് കർഷകരും കച്ചവടക്കാരും. സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിൽ കൃഷിയിടങ്ങളിൽ മുറിച്ച 50 ലോഡോളം മരം കടത്താനാകാതെ കിടക്കുകയാണ്.
കർഷകർക്ക് അഡ്വാൻസ് നൽകി വാങ്ങി കച്ചവടക്കാർ മുറിച്ചതാണ് മരങ്ങൾ. ഏകദേശം നാല് കോടി രൂപ വില വരുന്നതാണ് കടത്താനാകാതെ കൃഷിയിടങ്ങളിൽ കിടിക്കുന്ന മരങ്ങളെന്ന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയിംസ് ഇമ്മാനുവൽ, ജനറൽ സെക്രട്ടറി കെ.സി.കെ. തങ്ങൾ, ട്രഷറർ വി.ജെ. ജോസ്, കോ ഓർഡിനേറ്റർ ജാബിർ കരണി എന്നിവർ പറഞ്ഞു.
മരങ്ങളുടെ വിലത്തകർച്ച ഉൾപ്പെടെ കാരണങ്ങളാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് കച്ചവടക്കാർ. ഇതിനിടെയാണ് കൃഷിയിടങ്ങളിൽ മരങ്ങൾ മുറിക്കുന്നതിനും മുറിച്ചത് കടത്തുന്നതിനും അപ്രഖ്യാപിത വിലക്ക്. ഇത് ഉപജീവനത്തിനു ടിന്പർ വ്യവസായ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളെയും ഗതികേടിലാക്കി. മരം മുറി, ഒരുക്കൽ, വലി, അളവ്, കയറ്റിറക്ക്, കടത്ത് വിഭാഗങ്ങളിലായി പതിനായിരത്തിൽപരം തൊഴിലാളികൾ ജില്ലയിലുണ്ട്.
ജൻമം പട്ടയഭൂമികളിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നിലവിലുള്ള നിയമം ജില്ലയിൽ വനം അധികാരികൾ പാലിക്കുന്നില്ലെന്നു കർഷകരും കച്ചവടക്കാരും പറയുന്നു. മരം മുറിക്കുന്നതിനു ഭൂവുടമ നൽകുന്ന അപേക്ഷ 20 ദിവസത്തിനകം തീർപ്പാക്കണമെന്നാണ് 2005ലെ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം വ്യവസ്ഥ ചെയ്യുന്നത്.