കോട്ടയം: തിരുനക്കരയില്‍ പുതിയ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണത്തില്‍ അനിശ്ചിതത്വം തുടരുന്നു. പാര്‍ക്കിംഗിന് ഇടമില്ലാതെ ബസ് ജീവനക്കാരും കാത്തിരിപ്പുകേന്ദ്രങ്ങളില്ലാതെ യാത്രക്കാരും വലയുന്നു. കൊടുംചൂടില്‍ പോസ്റ്റ് ഓഫീസിനു സമീപമുള്ള റോഡുകളിലാണ് യാത്രക്കാര്‍ ബസിനായി കാത്തുനില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ ബസ് ബേ നടപ്പാക്കാനാവില്ലെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലുവരെ നിലവിലെ സ്ഥിതി തുടരും. 10.42 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിക്ക് കത്തയച്ചപ്പോഴാണ് പെരുമാറ്റച്ചട്ടം പ്രശ്നം കളക്ടർ ചൂണ്ടിക്കാട്ടിയത്.
ഇലക്ഷന് പ്രഖ്യാപിക്കുന്നതിനു മുന്‍പാണ് ബസ് ബേ സംബന്ധിച്ച തീരുമാനം നഗരസഭാ കൗണ്‍സില്‍ കൈക്കൊണ്ടത്. ഇതിനൊപ്പം തിരുനക്കര ഉത്സവത്തോടനുബന്ധിച്ചു വ്യാപാര മേളയ്ക്ക് 26.8 ലക്ഷം രൂപയ്ക്ക് ബസ് സ്റ്റാന്‍ഡ് മൈതാനം ലേലത്തിനു കൊടുക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഏപ്രില്‍ ഒന്നു മുതൽ ബസ് ബേ ആരംഭിക്കാനാണ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നത്. ബസ് ബേ താമസിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് പതിവായി.മഴക്കാലം തുടങ്ങിയാല്‍ നിര്‍മാണ നടപടികള്‍ അനിശ്ചിതത്വത്തിലാകും. ചൂട് കൂടിയതിനാല്‍ താത്കാലിക കാത്തിരിപ്പ് കേന്ദ്രമെങ്കിലും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.