മലപ്പുറം: കുട്ടികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം ഇത്തരം സമ്പ്രദായം ഉണ്ടാകരു​തെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. ഈ നിർദേശം സ്കൂളുകൾക്കും കൈമാറാൻ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരെ ചുമതലപ്പെടുത്തി.

അധ്യയനവര്‍ഷത്തിലെ അവസാനദിവസം യാത്രയയപ്പിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളും വാച്ചുകളും അലങ്കാരവസ്തുക്കളും സമ്മാനമായി നൽകുന്ന രീതി അടുത്തിടെയായി വ്യാപിച്ചിരുന്നു. വൻ തുകയാണ് ഇതിനായി ചില വിദ്യാർഥികൾ ചിലവിടുന്നത്. അധ്യാപകരിൽ ഒരുവിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും ചിലർ ഇതിനെ പ്രോൽസാഹിപ്പിച്ചു. ഇതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനവിതരണം ബാധ്യതയായി മാറി.അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള യാത്രയയപ്പിനെതിരെ സമൂഹത്തിൽ അമർഷം പുകഞ്ഞതോ​ടെയാണ് വിദ്യാഭ്യാസവകുപ്പ് നേരിട്ട് ഇടപെട്ടത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം കൂടാതെ അന്യരില്‍നിന്ന് സമ്മാനമോ പ്രതിഫലമോ പാരിതോഷികമോ പ്രത്യക്ഷമായോ പരോക്ഷമായോ സ്വീകരിക്കുകയോ, അപ്രകാരം സ്വീകരിക്കാന്‍ തന്റെ കുടുംബാംഗങ്ങളില്‍ ആരെയും അനുവദിക്കുകയോ പാടില്ലെന്ന് കേരള വിദ്യാഭ്യാസ ആക്ടിൽ വ്യക്തമാക്കുന്നുണ്ട്. അഭിനന്ദനസൂചകമായി പുഷ്പങ്ങളോ ഫലങ്ങളോ പോലുള്ളവ സ്വീകരിക്കാമെങ്കിലും അതും നിരുത്സാഹപ്പെടുത്തണമെന്നാണ് നിർദേശം. ഇ​തെല്ലാം അവഗണിച്ചാണ് വിദ്യാർഥികളിൽനിന്ന് അധ്യാപകർ സമ്മാനങ്ങൾ ​കൈപ്പറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here