തിരുവനന്തപുരം : സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇൻഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീർണമാക്കുന്നു. ആസ്ത്മ, സിഒപിഡി തുടങ്ങിയ ദീർഘസ്ഥായിയായ ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ശ്വാസ് പദ്ധതി രാജ്യത്താദ്യമായി കേരളത്തിലാരംഭിച്ചു. എല്ലാ വർഷവും മേയ് മാസം ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ആസ്ത്മ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയെന്ന ഉദ്ദേശത്തോട് കൂടി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) യാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ‘ആസ്തമയെ കുറിച്ചുള്ള അറിവുകൾ രോഗനിയന്ത്രണം ശക്തിപ്പെടുത്തുന്നു’ (Asthma Education Empowers) എന്നതാണ് ഈ വർഷത്തെ സന്ദേശം. ആസ്ത്മ രോഗ പ്രതിരോധം, ശാസ്ത്രീയമായി നിഷ്‌കർഷിച്ചിട്ടുള്ള ചികിത്സ രീതികൾ, രോഗാതുരത കുറയ്ക്കൽ, മരണം ഒഴിവാക്കൽ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സന്ദേശം വിരൽ ചൂണ്ടുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, ജനറൽ ആശുപത്രികളിലൂടെയും നടപ്പിലാക്കുന്ന ശ്വാസ് ക്ലിനിക്കുകളിലൂടെ 25,000ത്തിലധികം ആസ്ത്മ രോഗികൾക്ക് ശാസ്ത്രീയമായ ചികിത്സകൾ നൽകി വരുന്നു. രോഗ നിർണയത്തിനായുള്ള സ്‌പൈറോമെട്രി, ചികിത്സയ്ക്കായി ഇൻഹേലർ മരുന്നുകൾ, പൾമണറി റീഹാബിലിറ്റേഷൻ തുടങ്ങിയ സേവനങ്ങൾ ഈ ക്ലിനിക്കുകളിൽ ലഭ്യമാണ്. കൂടുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ രോഗികൾക്ക് ഈ സേവനം ലഭ്യമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളിൽ ഒന്നാണ് ആസ്ത്മ, ലോകമെമ്പാടും ഓരോ വർഷവും 4,50,000 മരണങ്ങൾക്ക് കാരണമാകുന്നു, അവയിൽ മിക്കതും തടയാൻ കഴിയുന്നവയാണ്. ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവും ആസ്ത്മയുടെ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ചുമ, ശ്വാസതടസം, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ. എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here