തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ എക്സാലോജിക്ക് കന്പനിക്കെതിരെയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ) ടീമിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയേക്കും. കരിമണൽ കന്പനിയായ സിഎംആർഎൽ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ വരും.
ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണയ്ക്കെതിരേയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.വരും നാളുകളിൽ വീണയെയും കെഎസ്ഐഡിസി, സിഎംആർഎൽ അധികൃതരെയും അന്വേഷണ സംഘം വിളിച്ചുവരുത്തും. ഗുരുതരമായ ക്രമക്കേടും കുറ്റകൃത്യവുമാണെന്നുള്ള തെളിവ് ലഭിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം.
ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടിയേക്കാം. അല്ലെങ്കിൽ നേരിട്ട് പരിശോധന നടത്താനോ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ സാധ്യതയുമുണ്ട്