തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നവിധത്തിൽ ദേശീയപാത വികസനം പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 45 മീറ്റർ വീതിയിൽ ദേശീയപാത 66ന്റെ നിർമാണം അടുത്തവർഷം പൂർത്തീകരിക്കും. ഒരിടത്തും നിർമാണം മുടങ്ങിയിട്ടില്ല. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു. ദേശീയപാത വികസനത്തിന് കേരളം 5580.73 കോടി രൂപയാണ് ചെലവഴിച്ചത്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കോവളം– -കാരോട് ബൈപാസ്, നീലേശ്വരം ആർഒബി എന്നിവ തുറന്നു. തലശേരി –-മാഹി ബൈപാസ്, മൂരാട് പാലം എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 17 പദ്ധതിയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അരൂർ– -തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമാണം നടന്നുവരികയാണ്. ഇടപ്പള്ളി–- അരൂർ എലിവേറ്റഡ് ഹൈവേയ്‌ക്കുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.