തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം അടുത്തയാഴ്ച മുതൽ വീണ്ടും തുടങ്ങും. അച്ചടിയുമായി ബന്ധപ്പെട്ട കരാറുകാർക്ക് കുടിശ്ശിക ഇനത്തിലുള്ള ഒമ്പതു കോടി രൂപ നല്കാൻ വെള്ളിയാഴ്ച ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്.
വിതരണത്തിനായി 25,000 രേഖകള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. മൂന്ന് ലക്ഷം രേഖകൾ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ അറിയിച്ചിട്ടുണ്ട്.പ്രിന്റിംഗ് കമ്പനിക്ക് കുടിശിക ആയതിനു പിന്നാലെ അച്ചടി നിര്‍ത്തിവച്ചതോടെയാണ് സംസ്ഥാനത്ത് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്.