പൂനെ: സോഫ്റ്റ്‌വെയർ എഞ്ചിനിയർ ഹോട്ടൽ മുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ. ല്കനൗ സ്വദേശി വന്ദന ദിവ്വേദി (26) ആണ് കൊല്ലപ്പെട്ടത്. ലക്ഷ്മിനഗർ മേഖലയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. യുവതിയുടെ ആൺസുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പൂനെയ്ക്കടുത്തുള്ള ഹിഞ്ചേവാഡി രാജീവ് ഗാന്ധി പാർക്കിലുള്ള ഇൻഫോസിസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി.ഹോട്ടൽ മുറിയിലെ 305ാം നമ്പർ മുറിയിലാണ് സംഭവം നടക്കുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് പൊലീസ് ഇതേ കുറിച്ച് അറിയുന്നത്. സംഭവത്തിന് പിന്നാലെ ഞായറാഴ്ച നകബന്ദിയിൽ വച്ച് നവി മുംബൈ പോലീസ് ലക്നൗ സ്വദേശിയായ ഋഷഭ് നിഗമിനെ പിസ്റ്റൾ സഹിതം പിടികൂടി. പ്രാഥമിക ചോദ്യം ചെയ്യലിൽ താനാണ് കൊലപാതകം നടത്തിയതെന്ന് നിഗം പൊലീസിനോട് വെളിപ്പെടുത്തി. വൈകുന്നേരത്തോടെ ഇയാളെ പിംപ്രിചിഞ്ച്വാഡ് പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.ജോലിക്കായി പൂനെയിലേക്ക് എത്തുന്നതിന് മുമ്പ് ദ്വിവേദിയും നിഗവും ലഖ്നൗവിലെ ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ദ്വിവേദിയും നിഗവും 2014 മുതൽ പരസ്പരം അറിയാമെന്നും കുറച്ചുകാലമായി അടുത്ത ബന്ധത്തിലാണെന്നും പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു. അടുത്തിടെ, ദ്വിവേദി തന്നെ അവഗണിക്കുകയാണെന്ന് നിഗം സംശയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.