ന്യൂഡൽഹി : കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ 40000 രൂപയുടെ ഇളവ് നൽകാമെന്ന് മുസ്ലീം ലീഗ് എം.പിമാർക്ക് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഉറപ്പ്. ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ കേന്ദ്രമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് ക്രൂരമായ വിവേചനമാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ടിക്കറ്റ് നിരക്കിലെ ഭീമമായ വ്യത്യാസവും ശ്രദ്ധയിൽപ്പെടുത്തി.കൊച്ചിയിലെയും കണ്ണൂരിലെയും എംബാർക്കേഷൻ പോയന്റുകളിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ എൺപതിനായിരം രൂപയുടെ വർദ്ധനയാണ് കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ മേൽ എയർ ഇന്ത്യ ചുമത്തിയിരിക്കുന്നത്.