പത്തനംതിട്ട : ശബരിമല കാടുകളിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല, നമ്പൻപാറ കോട്ട ഭാഗങ്ങളില്‍ കാട്ടു തീ പടരുന്നു . വർഷങ്ങൾക്ക് ശേഷമാണ് ഈ വനമേഖല ഇങ്ങനെ തീ കത്തുന്നത്. ശബരിമല റോഡിന്‍റെ വശങ്ങളിൽ തീ കത്തിയത് ഭീഷണിയാണ്. റോഡരികിലെ കത്തികരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണാൽ അതും അപകടം ക്ഷണിച്ചു വരുത്തും. അടിക്കാടുകൾ ഉണങ്ങി കിടക്കുന്നത് കാരണം രാക്ഷസീയമായി തീ പടരുകയാണ്. അട്ടത്തോടിന്‍റെ ജനപ്രതിനിധി കളക്റ്ററെ വിളിച്ചു പരാതി പറഞ്ഞതിന് ശേഷമാണ് ഫയർ ഫോഴ്‌സ് എത്തിയത്. എന്നാൽ അവർക്കും കൂടുതൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഇന്നലെ പെയ്ത വേനൽമഴ തീയുടെ കാഠിന്യം കുറച്ചു ഏങ്കിലും ഇന്ന് വീണ്ടും ആളിക്കത്തുകയാണ്. ഉടൻ ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥിതി തെറ്റും. അവയുടെ ശല്ല്യം നാട്ടിലെ ജനങ്ങളിൽ എത്തും. കോടികളുടെ റവന്യൂ വരുമാനമാണ് കത്തി തീരുന്നത്. ഒപ്പം വന്യജീവികളും. ആകാശത്ത് നിന്ന് തീയണക്കാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.എല്ലാ വർഷവും വനം വകുപ്പ് വേണ്ട മുൻകരുതൽ എടുക്കുന്നുണ്ട്. ഫയർ ലൈൻ തെളിച്ചുകൊണ്ട് റോഡിൽ നിന്നുള്ള തീ നിയന്ത്രിക്കാറുണ്ട്. സാമൂഹ്യ വിരുദ്ധരുടെ വനത്തിലേക്കുള്ള കടന്നുകയറ്റം വേനല്‍ സമയത്ത് നിയന്ത്രിച്ചാൽ മാത്രമേ ഇതിന് ഒരു പരിധി വരെ തടയിടാൻ സാധിക്കൂ . എന്തായാലും ശബരിമല പൂങ്കാവനത്തിലെ തീ ഉടൻ നിയന്ത്രിക്കാൻ സാധിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു.