കൽപറ്റ: വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടർ രേണു രാജിന് മുമ്പാണ് സമർപ്പിച്ചത്. സഹോദരി പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററിൽ റിപ്പൺ തലക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ എത്തിയ രാഹുൽ ഗാന്ധി, കൽപറ്റയിലേക്ക് പോയി. തുടർന്ന് റോഡ് ഷോയായി കളക്ടറേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താൻ എന്നും മുന്നിലുണ്ടാകുമെന്നും വയനാട് എം പി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ആ വിജയം ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്.