കറുകച്ചാൽ: യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കറുകച്ചാല് ബ്ലോക്കിൽ തുടരുന്നതിനിടയിൽ മിനിയും കുട്ടൂസും സ്ഥാനാർത്ഥിക്കൊപ്പം കൂടി. പത്തനാട് സ്വദേശി മിനി വിപി ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തിലധികമായി. സ്ഥാനാർഥിയുടെ പര്യടന ആവേശത്തിൽ മിനിയും സ്ഥാനാർത്ഥിയെ ഓട്ടോയുമായി പിന്തുടർന്നു. മുണ്ടത്താനം ജംഗ്ഷനിൽ എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയെ മിനിക്ക് നേരിൽ കാണാൻ സാധിച്ചത്. യുഡിഎഫ് സ്ഥാനാർഥി പര്യടന വാഹനത്തിൽ നിന്നും താഴെയിറങ്ങിയപ്പോൾ “സാറേ എന്റെ ഓട്ടോയിൽ ഒന്ന് കേറാമോ?” എന്ന് മിനിയുടെ ചോദ്യം. എൻ്റെ ഒത്തിരി കാലത്തെ ആഗ്രഹമാണ് സാറേ എന്നും മിനി പറഞ്ഞു. ഞാൻ കേറാമെന്ന് സ്ഥാനാർത്ഥിയും പറഞ്ഞു. ഓട്ടോ സാധാരണക്കാരന്റെ വാഹനമല്ലേ ഞാനും ഒരു സാധാരണക്കാരൻ ആണ് എന്ന് പറഞ്ഞ് ആന്റോ ആന്റണിയും മിനിക്കൊപ്പം ഓട്ടോയിൽ കയറി. എന്താ തന്റെ വാഹനത്തിന്റെ പേര് എന്ന് ആന്റോ ആന്റണിയുടെ ചോദ്യം. കുട്ടൂസ് എന്ന് മിനിയുടെ മറുപടി. കുട്ടൂസ് മിനിയുടെ മോനാണോ എന്ന് സ്ഥാനാർഥി ചോദിച്ചു. അതേ സാറേ എന്റെ മകൻറെ പേരാണ് കുട്ടൂസ് അവൻറെ യഥാർത്ഥ പേര് ജോമിറ്റ് എന്നാണ് അവന് 14 വയസുണ്ടായിരുന്നപ്പോൾ പോയി സാറേ. സ്കൂളിൽ നിന്നും ഒരു ദിവസം ഓട്ടോയിൽ കയറി തിരിച്ചു വരുന്ന വഴി വാഹനാപകടം ആയിരുന്നു. അന്നുമുതൽ ഞാൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയതാണ്. കുട്ടൂസ് ഇപ്പോഴും മിനിയോടൊപ്പം തന്നെ ഉണ്ട് എന്ന ആശ്വസിപ്പിച്ച് ആന്റോ ആന്റണി. എന്നെ ആ പര്യടന വാഹനം വരെ ആക്കിയേക്ക് എന്ന് പറഞ്ഞതോടെ മിനിയുടെ ഏറെക്കാലമായിട്ടുള്ള ആഗ്രഹം സഫലീകരിച്ചു.