ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തന്നെ അറസ്റ്റ് ചെയ്‌ത ഇഡി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കെജ്‌രിവാളിന്റെ ഹർജി ഉടൻ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ മനുഅഭിഷേക് സിങ്‌വി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഹർജിയുടെ വിശദാംശങ്ങൾ ഇ– -മെയിൽ ചെയ്യാനും ഹർജി എപ്പോൾ ലിസ്റ്റ് ചെയ്യണമെന്ന് അതിനുശേഷം തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കെജ്‌രിവാളിന്റെ ഹർജി കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ്, അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ഹർജി റൗസ്‌അവന്യു കോടതിയിലെ പ്രത്യേകജഡ്‌ജി കാവേരി ബാവ്‌ജ തള്ളി. അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്താൻ കോടതി നൽകിയ അനുവാദം കെജ്‌രിവാൾ ദുരുപയോഗം ചെയ്‌തെന്ന ഇഡിയുടെ വാദം പരിഗണിച്ചാണ് അപേക്ഷ തള്ളിയത്. ആഴ്‌ചയിൽ അഞ്ചു പ്രാവശ്യം അഭിഭാഷകരുമായി കൂടിക്കാഴ്‌ചയ്‌ക്ക് അവസരം നൽകണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. നിലവിൽ രണ്ടു പ്രാവശ്യമാണ് അവസരമുള്ളത്.