തൊടുപുഴ: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ മാങ്കുളം ഡിഎഫ്ഒ തെറിച്ചു. ഡിഎഫ്ഒ കെ.ബി. സുഭാഷിനെ കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കണ്സർവേറ്ററായാണ് സ്ഥലംമാറ്റിയത്.ഈ ചുമതല വഹിച്ചിരുന്ന ഷാൻട്രി ടോമാണ് പുതിയ മാങ്കുളം ഡിഎഫ്ഒ. സുഭാഷിനെ സ്ഥലം മാറ്റണമെന്നതുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാങ്കുളം ജനകീയ സമിതി കഴിഞ്ഞ രണ്ടുദിവസമായി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ അനിശ്ചിത കാല സത്യഗ്രഹസമരം നടത്തിവരികയാണ്.ആനക്കുളം പള്ളിത്തിരുനാളിനോടനുബന്ധിച്ച് പടക്കംപൊട്ടിച്ചെന്ന് ആരോപിച്ച് വികാരിയെ ഫോണിൽ വിളിച്ച് ഡിഎഫ്ഒ അസഭ്യം പറഞ്ഞത് ശക്തമായ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതേത്തുടർന്നു മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് സ്ഥലംമാറ്റിയുള്ള ഉത്തരവിറങ്ങിയിരിക്കുന്നത്.ഡിഎഫ്ഒയെ സ്ഥലം മാറ്റണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റിയും നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാങ്കുളം പെരുന്പൻകുത്തിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയ പവലിയനിൽ അവകാശവാദം ഉന്നയിച്ച് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ രംഗത്തെത്തിയത് ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷത്തിനു കാരണമായിരുന്നു. ജനപ്രതിനിധികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ച് നാട്ടുകാരും സംഘടിച്ചതോടെ പ്രദേശത്ത് വൻ സംഘർഷ സാധ്യത ഉടലെടുത്തിരുന്നു.