തിരുവനന്തപുരം: പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് നൽകുന്നതിന് വിലക്കേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി.
സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പി എസ് പ്രശാന്ത് പറഞ്ഞു. പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും.
അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് അരളിപ്പൂവ് നിരോധിക്കാൻ തീരുമാനിച്ചത്. കൂടാതെ അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു.ഹൃദയത്തെ ബാധിക്കുന്ന ഗ്‌ളൈക്കോസൈഡുകളാണ് അരളിയിലുള്ളത്. ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ട്. ആയുർവേദത്തിൽ ചില തൈലങ്ങളുണ്ടുക്കാൻ അരളി സംസ്‌കരിച്ച് വിഷാംശം കളഞ്ഞ് ഉപയോഗിക്കാറുണ്ട്. മഞ്ഞ, പിങ്ക് നിറത്തിലുള്ള അരളി നാട്ടിൻപുറങ്ങളിൽ മുമ്പ് വേലിത്തറിയായി ഉപയോഗിച്ചിരുന്നു.