പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന  ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി  ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (7-2-24 ബുധൻ) രാവിലെ 9.30 ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേർസ് ഹാളിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും.സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകളുടെ പരിഷ്‌ക്കരിച്ച കരിക്കുലത്തിന്റെ ഭാഗമായാണ് ഈ വർഷം മുതൽ ആറു മാസംവരെ ദൈർഘ്യമുള്ള ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതി നടപ്പാക്കുന്നത്. എൻജിനീയറിങ് ഡിപ്ലോമ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. സംസ്ഥാനത്തെ വിവിധ സർക്കാർ, എയിഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളുടെ പരിഷ്‌കരിച്ച കരിക്കുലത്തിന്റെ ഭാഗമായാണ് ഇൻഡസ്ട്രി ഇന്റേൺഷിപ്പ് നടപ്പിലാക്കുവാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.പദ്ധതിയിലൂടെ അവസാന സെമസ്റ്റർ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ  സ്‌റ്റൈഫന്റോടെ ഇന്റേൺഷിപ്പ് നേടാനാകും. ഇതിനോടകം നൂറ്റിയമ്പതിലധികം കമ്പനികൾ ഇന്റേൺഷിപ്പിന് താല്പര്യം പ്രകടിപ്പിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ മുപ്പതോളം കമ്പനികൾ വകുപ്പുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ടെക്‌സാസ് ഇൻസ്ട്രുമെൻസ് എന്ന ലോകോത്തര സ്ഥാപനമുൾപ്പെടെ വിവിധ കമ്പനികളിൽ ഇതിനോടകംതന്നെ കുട്ടികൾ ഇന്റേൺഷിപ്പിനായി ചേർന്ന് കഴിഞ്ഞിട്ടുണ്ട്. വിജയകരമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർന്ന് അവിടെത്തന്നെ ജോലിയും ഉറപ്പ് നൽകിക്കൊണ്ടാണ് വിവിധ കമ്പനികൾ മുന്നോട്ട് വന്നിട്ടുള്ളത്.എഞ്ചിനീയറിംഗ് ക്യാമ്പസുകളിൽ നിന്ന് പുറത്തുവരുന്ന കുട്ടികൾക്ക് അക്കാദമിക് യോഗ്യതകൾക്ക് ഉപരിയായി ആവശ്യമായ വ്യാവസായിക പ്രവൃത്തിപരിചയം ഇല്ലായെന്നുള്ള ദീർഘകാലമായി നിലനിൽക്കുന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. ഇൻഡസ്ട്രി ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കുന്നതോടെ തൊഴിൽ സജ്ജമായ ഒരു യുവതലമുറയായിരിക്കും സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ നിന്നും പുറത്തുവരുന്നത്. ഇത് വൈജ്ഞാനിക സമ്പദ് ഘടനയിലേക്കുള്ള  സംസ്ഥാനത്തിന്റെ പ്രയാണത്തിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്നും പദ്ധതി പോളിടെക്‌നിക് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here