തിരുവനന്തപുരം: സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിലും മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ നിരാശയോടെ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറ് മണിക്ക് മുൻപ് ബൂത്തിൽ എത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാജയം സംഭവിച്ചു’- അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ പോളിംഗ് മന്ദഗതിയിലായ സംഭവത്തിൽ കഴിഞ്ഞ ദിവസം മുതൽ വിവിധ യുഡിഎഫ് നേതാക്കൾ വ്യാപക ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.വെളളിയാഴ്ച 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 71.16 ശതമാനം സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. വടകര, മലപ്പുറം, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ അർദ്ധരാത്രിയിലേക്ക് വരെ വോട്ടെടുപ്പ് നീണ്ടിരുന്നു. യന്ത്രം പണിമുടക്കിയെന്ന് പറഞ്ഞ് നിറുത്തിവച്ചതും വോട്ടെടുപ്പ് മന്ദഗതിയിൽ തുടർന്നതുമാണ് ഇതിനിടയാക്കിയത്. കോഴിക്കോടും വടകരയും നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിച്ചതായും ആക്ഷേപം ഉണ്ടായിരുന്നു. അതേസമയം,​ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.67% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ആറ് ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ഇത് മൂന്ന് മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here