കൊച്ചി : നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ദിലീപ് അപ്പീല്‍ നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി സമൂഹ മാധ്യമത്തിലൂടെ തൻ്റെ പ്രതികരണംരേഖപ്പെടുത്തിയത്.

മൊഴിപ്പകര്‍പ്പ് കൊടുക്കരുതെന്ന് പറയാന്‍ ദിലീപ് ആരാണെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ ദിലീപ് കരുതുന്നതെന്നും, മൊഴിപ്പകര്‍പ്പ് അതിജീവിതയുടെ അവകാശമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത് ദിലീപിന്റെ ഔദാര്യമല്ലെന്നും, മൊഴിപ്പകര്‍പ്പ് ദിലീപ് നിര്‍മ്മിക്കുന്ന സിനിമയുടെ സ്‌ക്രിപ്റ്റ് അല്ലെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു.

‘തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മൊഴിപ്പകര്‍പ്പ് കൊടുക്കാന്‍ ദിലീപ് പറയണം, അതല്ലേ വേണ്ടത്. കൊടുക്കരുതെന്ന് പറയാന്‍ താങ്കള്‍ക്ക് എന്താണ് അധികാരം. അത് കോടതി പറയട്ടെ. മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതിയില്‍ പരാതി നല്‍കിയത് അവളാണ്. അപ്പോള്‍ അതിന്റെ റിപ്പോര്‍ട്ടിന്റെ അവകാശം അവള്‍ക്കല്ലേ’, ഭാഗ്യലക്ഷ്മി ചോദിച്ചു. താങ്കള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ കേസ് ഏതറ്റം വരെയും പോകട്ടെ എന്നല്ലേ പറയേണ്ടത്. അങ്ങനെ താങ്കളുടെ നിരപരാധിത്വം തെളിയിക്കുകയല്ലേ വേണ്ടത്’, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഭാഗ്യലക്ഷ്മി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here