എരുമേലി: തീർഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്. ശബരിമലയില്‍ എത്തുന്ന തീർഥാടകരെ മണ്ഡലത്തിലെ ക്ഷേത്രങ്ങളിലേക്കും അനുഷ്ഠാന കലകളിലേക്കും പൈതൃക സമ്പത്തിലേക്കും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും പദ്ധതി തയാറാക്കുകയെന്നും എരുമേലിയിലെ സ്വീകരണ പരിപാടികളിൽ തോമസ് ഐസക് പറഞ്ഞു.എരുമേലിയും പന്തളത്തെയും നവീകരിക്കും. ഇതിനായി പശ്ചാത്തല സൗകര്യ വികസനം നടപ്പിലാക്കും. പള്ളിയോടങ്ങളെയും പടയണിപോലുള്ള അനുഷ്ഠാന കലകളെയും ടൂറിസവുമായി ബന്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ആക്ഷന്‍ പ്ലാന്‍ തയാറാക്കി പമ്പയെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. പമ്പയുടെ ആവാഹ ശേഷി കൂട്ടുകയും വൃഷ്ടി പ്രദേശത്തെ സംഭരണശേഷി വർധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രദേശവും ശുചീകരിക്കുന്നതിനുള്ള കാന്പെയിന് നടത്തും,സെന്റ് തോമസ് പള്ളിയില്‍നിന്നായിരുന്നു എരുമേലിയിലെ പര്യടനം ആരംഭിച്ചത്. എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രവും വാവര് പള്ളിയും എം ഇ എസ് കോളേജും സന്ദര്‍ശിച്ചു. വാവര് പള്ളിയും ക്ഷേത്രവും മതേതരത്വത്തിന്റെ പ്രതീകമാണെന്നും തോമസ് ഐസക് പറഞ്ഞു.ശുഭാനന്ദാശ്രമത്തിലെത്തിയ തോമസ് ഐസക്കിനെ പി.കെ. തങ്കമ്മ ടീച്ചറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. റബര്‍ വില, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക തുടങ്ങിയ പത്തനംതിട്ട മണ്ഡലത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോക്സഭയില്‍ ഉന്നയിക്കുമെന്നും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ തോമസ് ഐസക് പറഞ്ഞു.മന്ത്രി വീണാ ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുൻ എംഎൽഎ കെ.ജെ. തോമസ്, തങ്കമ്മ ജോര്‍ജുകുട്ടി, കെ. രാജേഷ്, രമാ മോഹന്‍, ജോയ് ജോര്‍ജ്, ജോസുകുട്ടി കലൂര്‍,ബിനോ ചാലക്കുഴി , അനിശ്രീ സാബു എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ പങ്കെടുത്തു