തിരുവനന്തപുരം: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. 19,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ അടിയന്തര ആവശ്യത്തില്‍ ഇന്ന് വിശദമായ വാദം നടക്കും. വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് വിടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമെടുക്കും.
കേരളത്തിനു നൽകിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.മാര്‍ച്ച് 31നകം കൂടുതല്‍ തുകയ്ക്കുള്ള വായ്പ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം. കോടതി നടപടികളില്‍ നിന്നു പിന്മാറിയാല് 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇത് കേരളം തള്ളിയിരുന്നു. അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍നിന്ന് ഈ തുക കുറയ്ക്കുമെന്ന വ്യവസ്ഥയോടെ ആയിരുന്നു വാഗ്ദാനം.
തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വാദം കേള്‍ക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ആദ്യം കേരളത്തിന്റെ വാദം കേട്ട ശേഷം കേന്ദ്രത്തിന്റെ മറുപടി വാദം കേള്‍ക്കും. കേരളത്തിന് കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ അതുകൂടി കേട്ടശേഷമാകും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.