ആലപ്പുഴ: കുട്ടനാട്ടിലെ മങ്കൊമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെടുമുടി ആറ്റിവാത്തല ചെറുകാട് കേശവസദനത്തിൽ രമേശന്റെ മാരുതി കാറാണ് അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ട് 3മണിയോടെ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പിന് സമീപമായിരുന്നു അപകടം. ധാന്യങ്ങൾ പൊടിക്കുന്നതിന് മങ്കൊമ്പിൽ കടയിൽ കൊടുത്ത ശേഷം നെടുമുടിക്കുള്ള യാത്രാമധ്യേ ചെത്തുതൊഴിലാളി ഓഫീസിന് സമീപം എത്തിയപ്പോൾ വാഹനത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
കാർ നിർത്തിയ പുറത്തിറങ്ങി വാഹനത്തിന്റെ മുൻഭാഗം പരിശോധിക്കുന്നതിനിടെ തീ ആളിപിടിക്കുകയായിരുന്നു. രമേശൻ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. പുളിങ്കുന്ന്, നെടുമുടി പൊലീസ് സംഘവും കുട്ടനാട് ആർ.ടി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൊടുംചൂടും, വാഹനത്തിന്റെ കാലപ്പഴക്കവും കാരണം ഇലക്ട്രിക് ഭാഗങ്ങൾക്കുണ്ടായ തകരാറുമാകാംതീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.